അബൂദബി: തലസ്ഥാന എമിറേറ്റില്‍ ടയറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്.
2010 മുതല്‍ 2014 വരെയുളള അഞ്ച് വര്‍ഷത്തിനിടെ ടയറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടങ്ങളില്‍ 49 ശതമാനം കുറവാണുണ്ടായതെന്ന് അബൂദബി പൊലീസ് ട്രാഫിക് ആന്‍റ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖമീസ് ഇഷാഖ് മുഹമ്മദ് പറഞ്ഞു. ടയറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകട മരണങ്ങളില്‍ 58 ശതമാനവും പരിക്കുകളില്‍ 30 ശതമാനവും കുറവുണ്ടായിട്ടുണ്ട്. കാലാവധി കഴിഞ്ഞതും മോശമായതുമായ ടയറുകള്‍ ഉപയോഗിച്ചതിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 93488 വാഹനങ്ങളാണ് പിടിച്ചെടുത്തത്. കാലാവധി കഴിഞ്ഞതും മോശവുമായ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
200 ദിര്‍ഹം പിഴ ഈടാക്കുകയും ഒരാഴ്ചത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
ടയറുകളില്‍ കാറ്റ് നിറക്കുന്നതിലെ അശാസ്ത്രീയതയും അമിത ഭാരവും അമിത വേഗതയും വ്യാജ ടയറുകളും അടക്കം ടയര്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നതായി പൊലീസ് പറഞ്ഞു.
കേടുപാടുകള്‍ ഉള്ളതും മോശം രീതിയില്‍ ഉപയോഗിക്കുന്നതുമായ ടയറുകളും അപകടങ്ങളുണ്ടാക്കുന്നുണ്ട്. ടയറുകള്‍ മാറുമ്പോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു.
ടയര്‍ നിര്‍മാണത്തിന്‍െറയും കാലാവധി കഴിയുന്നതിന്‍െറയും തീയതികള്‍ ശ്രദ്ധിക്കുകയും കൃത്യമായ അളവില്‍ കാറ്റ് നിറക്കുകയും വേണം. അബൂദബി പൊലീസ് നടത്തുന്ന ബോധവത്കരണം ഫലം കണ്ടതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യ പത്ത് മാസങ്ങളില്‍ അപകടങ്ങളില്‍ കുറവുണ്ടായിട്ടുണ്ട്.
2014നെ അപേക്ഷിച്ച് ഏഴ് ശതമാനത്തിന്‍െറ കുറവാണുണ്ടായതെന്ന് ബ്രിഗേഡിയര്‍ ഖമീസ് ഇഷാഖ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.