റിയാദ്: ജനിതക മാറ്റം സംഭവിച്ച കോവിഡ് പടർന്നുപിടിച്ചതിനെ തുടർന്ന് സൗദി അതിർത്തികൾ അടച്ച സാഹചര്യത്തിൽ ദുബൈയിൽ കുടുങ്ങിയ സൗദിയിലേക്കുള്ള മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് സാന്ത്വനവുമായി യു.എ.ഇ കെ.എം.സി.സി രംഗത്ത്. സൗദി കെ.എം.സി.സിയുടെ ഇടപെടലിനെ തുടർന്നാണിത്. നാട്ടിൽനിന്നെത്തി 14 ദിവസം ക്വാറൻറീൻ പൂർത്തിയാക്കി സൗദിയിലേക്ക് യാത്ര തിരിക്കാനിരുന്ന നിരവധി പേരാണ് അപ്രതീക്ഷിതമായ യാത്രാവിലക്കിൽ ദുബൈയിൽ കുടുങ്ങിയത്. ഇവർക്കാവശ്യമായ പ്രാഥമിക സഹായങ്ങൾ നൽകാൻ കെ.എം.സി.സി സംവിധാനങ്ങൾ ഒരുക്കിയതായി യു.എ.ഇ ഘടകം പ്രസിഡൻറ് പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ എന്നിവരിൽനിന്ന് വിവരം ലഭിച്ചതായി സൗദി കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു. സൗദിയിലേക്ക് തിരിക്കേണ്ട വിദ്യാർഥികളടക്കമുള്ള നിരവധി പേർ ദുബൈയിൽ കുടുങ്ങിയിരിക്കുകയാണ്. ഇതിനെ തുടർന്ന് സൗദി കെ.എം.സി.സി വർക്കിങ് പ്രസിഡൻറ് അഷ്റഫ് വേങ്ങാട്ട് യു.എ.ഇ ഭാരവാഹികളുമായി ബന്ധപ്പെട്ട് സഹായം തേടുകയായിരുന്നു. ദുബൈയിൽ കുടുങ്ങിയവർക്ക് ഭക്ഷണം, താമസം, യാത്രാരേഖകൾ, മരുന്ന് തുടങ്ങിയ കാര്യങ്ങളിൽ നിർദേശങ്ങളും കരുതലും നൽകുന്നതിനായി ഹെൽപ് ഡെസ്ക് ആരംഭിച്ചു. ഇതിെൻറ ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ. സാജിദ് (ദുബൈ 0505780225), സമീർ (അബൂദബി 0559490515), സൂപ്പി (അജ്മാൻ 0505775112), ഹാഷിം തങ്ങൾ (അൽഐൻ 0559994047), ഇബ്രാഹീം (ഫുജൈറ 0505780137), സൈദലവി (റാസ് അൽഖൈമ 0569220094), അസ്കർ അലി (ഉമ്മുൽ ഖുവൈൻ 0557200812) എന്നിവരെ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
നിലവിൽ യു.എ.ഇയിലെത്തുന്ന ഇത്തരം യാത്രക്കാർക്ക് ട്രാവൽ ഏജൻസികൾ 14 ദിവസം വരെ താമസ സൗകര്യവും ഭക്ഷണവും ഒരുക്കുന്നതാണ് രീതി. പുതിയ സാഹചര്യത്തിൽ ഈ കാലാവധിയും കഴിഞ്ഞ് പ്രയാസപ്പെടുന്നവർക്കാണ് സാന്ത്വനം ആവശ്യമായി വരുക. എമിറേറ്റ്സുകളിലെ കെ.എം.സി.സി കമ്മിറ്റികൾ ഇത്തരം യാത്രക്കാരെ കണ്ടെത്തി ബോധ്യപ്പെട്ടതിനുശേഷം ആവശ്യമായ നിർദേശങ്ങൾ, സഹായങ്ങൾ ഇവർക്ക് ലഭ്യമാക്കും. എന്നാൽ, ട്രാവൽ ഏജൻസികൾ പാക്കേജിെൻറ ഭാഗമായി ഒരുക്കുന്ന 14 ദിവസത്തെ താമസവും മറ്റു സൗകര്യങ്ങളുമുള്ളവർ അവ ഉപയോഗപ്പെടുത്തുന്നതിൽ ശ്രദ്ധാലുക്കളാവണമെന്നും യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, ട്രഷറർ നിസാർ തളങ്കര, വർക്കിങ് പ്രസിഡൻറ് അബ്ദുല്ല ഫാറൂഖി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.