ജിദ്ദ: സൗദിയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ചാർട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തിൽ നിന്നും കോഴിക്കോട്ടേക്ക് സർവീസ് നടത്തും. ബോയിംഗ് 737 ശ്രേണിയിൽ പെട്ട സ്‌പൈസ് ജെറ്റിന്റെ SG9006 നമ്പർ വിമാനമാണ് സർവീസ് നടത്തുക.
ചൊവ്വാഴ്ച ഉച്ചക്ക് 12.50 ന് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയരുന്ന വിമാനം രാത്രി 8.15 ന് കോഴിക്കോട്ടെത്തും. 175 പേർക്ക് ഈ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നും ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ ഫുൾ ആയിട്ടുണ്ടെന്നും സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. നേരത്തെ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും തിരഞ്ഞെടുത്തവരാണ് മുഴുവൻ യാത്രക്കാരും. ഇവരിൽ 10 ഗർഭിണികളും 20 അടിയന്തിര ചികിത്സക്കായി പോവുന്നവരും രണ്ട് കൈകുഞ്ഞുങ്ങളടക്കം 12 കുട്ടികളുമുണ്ട്.
കോവിഡ് കാലത്ത് ഇതാദ്യമായി സൗദിയിൽ നിന്നും ചാർട്ടേഡ് വിമാനം സർവീസ് നടത്താൻ അനുമതി ലഭിച്ചതിൽ സൗദിയിലെയും ഇന്ത്യയിലെയും ഏവിയേഷൻ അധികൃതർക്കും ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കും കേരള സർക്കാരിനും നന്ദി അറിയിക്കുന്നതായും വരും ദിവസങ്ങളിലും പ്രത്യേക ചാർട്ടേഡ് വിമാന സർവീസ് നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും സ്‌പൈസ് ജെറ്റ് സൗദി വെസ്റ്റേൺ റീജിയണൽ സെയിൽസ് മാനേജർ മുഹമ്മദ് സുഹൈൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ മുഴുവൻ നിർദേശങ്ങളും പാലിച്ചായിരിക്കും സർവീസ് നടത്തുക എന്നും അദ്ദേഹം അറിയിച്ചു.
ഏറെ നാളത്തെ പ്രയത്നത്തിലൊടുവിലാണ് സൗദിയിൽ നിന്നും കേരളത്തിലേക്കുള്ള ചാർട്ടേഡ് വിമാനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. കോവിഡ് നിയന്ത്രങ്ങൾ കാരണം ദുരിതത്തിലാവുകയും എത്രയും പെട്ടെന്ന് നാടണയാനും ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാണ് ചാർട്ടേഡ് വിമാനസർവീസുകൾ.
സർക്കാർ പദ്ധതിയായ വന്ദേ ഭാരത് മിഷന്റെ ഭാഗമായി വിരലിലെണ്ണാവുന്ന വിമാനസർവീസുകൾ മാത്രമാണ് സൗദിയിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തിയത്. ഇത്തരം വിമാനസർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രത്യേകം ചാർട്ടേഡ് വിമാനസർവീസുകൾ ആരംഭിക്കുന്നത്. വിവിധ സംഘടനകൾക്ക് കീഴിലും മറ്റുമായി ചാർട്ടേഡ് വിമാനസർവീസുകൾക്കുള്ള ശ്രമങ്ങൾ നടന്നുവരുന്നതിനാൽ വരും ദിനങ്ങളിൽ കൂടുതൽ സർവീസുകൾ ഉണ്ടായേക്കാം. എന്നാൽ ചാർട്ടേഡ് വിമാനത്തിൽ ടിക്കറ്റിനു ഉയർന്ന നിരക്ക് നൽകണം എന്നതുകൊണ്ട് സാമ്പത്തികമായി പ്രയാസത്തിലായ പ്രവാസികൾക്ക് ശരണം സർക്കാർ നേരിട്ട് നടത്തുന്ന വിമാനസർവീസുകൾ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.