ദമ്മാം: സൗദിയിലെ സാമൂഹിക, സാംസ്കാരിക പ്രമുഖനും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറുമായ പി.എം. നജീബ് (61) കോവിഡ് ബാധിച്ച് നാട്ടിൽ മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയാണ്. കോൺഗ്രസ് നേതാവും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറുമായിരുന്ന പരേതനായ സാദിരിക്കോയയുടെ മകനാണ്. ബേപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന സഹോദരൻ അഡ്വ. പി.എം. നിയാസിെൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മാസങ്ങൾക്കു മുമ്പാണ് നാട്ടിൽ പോയത്. ഏതാനും ദിവസമായി കോവിഡ് ബാധിച്ച് കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മൂന്നു പതിറ്റാണ്ടോളമായി ദമ്മാമിൽ പ്രവാസിയായ നജീബ്, കോൺഗ്രസ് അനുകൂല സംഘടന സൗദിയിൽ രൂപവത്കരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. ലോക കേരള സഭ അംഗം കൂടിയായ അദ്ദേഹം, ഫാറൂഖ് കോളജ് യൂനിയൻ ഭാരവാഹി, കെ.എസ്.യു, യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് പുതിയങ്ങാടി പാലക്കട റോഡ് സുലൈഖാസിലാണ് താമസിച്ചിരുന്നത്. മാതാവ്: പി.എം. ബീവി. ഭാര്യ: സീനത്ത്. മക്കൾ: സന നജീബ് (സൈക്കോളജിസ്റ്റ്), സാദ് നജീബ് (എൻജിനീയറിങ് വിദ്യാർഥി). മരുമകൻ: മുനവ്വർ ഹുസൈൻ (ദമ്മാം). സഹോദരങ്ങൾ: പി.എം.നിയാസ് (കെ.പി.സി.സി ജനറൽ സെക്രട്ടറി), പരേതനായ പി.എം. അബ്ദുൽ നാസർ, പി.എം. ഷാജ്ന (റിയാദ്), പി.എം. ഷക്കീല. ബുധനാഴ്ച രാവിലെ 7.30ന് കോഴിക്കോട് കണ്ണംപറമ്പ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം മയ്യിത്ത് മറവുചെയ്യും.
പി.എം. നജീബിെൻറ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, കോൺഗ്രസ് നേതാക്കളായ കെ.സി. ജോസഫ്, എ.പി. അനിൽ കുമാർ, എം.കെ. രാഘവൻ എം.പി, ടി. സിദ്ദിഖ് തുടങ്ങിയവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.