റിയാദ്: വീട്ടുജോലിക്കാർ ജോലിയിൽ നിന്ന് വിട്ടുനിന്നാൽ ഇനി മുതൽ 60 ദിവസത്തിനുള്ളിൽ പദവി നിയമവിധേയമാക്കണം. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് തൊഴിൽ കരാർ പരിഷ്കരണ നടപടികളുടെ ഭാഗമായി പുതിയ മാറ്റം പ്രഖ്യാപിച്ചത്. ഗാർഹിക തൊഴിലാളികളുടെ കാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന ‘മുസാനിദ്’ പ്ലാറ്റ്ഫോമിൽ പരിഷ്കരണം വരുത്തുകയും പുതിയ സേവനം ഉൾപ്പെടുത്തുകയും ചെയ്തു.
ജോലി നിർത്തിയാൽ, തൊഴിലാളി ജോലിക്ക് ഹാജരാകാതിരുന്നാൽ ‘മുസാനിദ്’ വഴി തൊഴിലുടമയ്ക്ക് തൊഴിൽ കരാർ അവസാനിപ്പിക്കാം. സൗദിയിലെത്തി രണ്ട് വർഷം തികയാത്തവരാണെങ്കിൽ ഇങ്ങനെ ജോലിയിൽനിന്ന് വിട്ടുനിൽക്കുകയും അക്കാര്യം തൊഴിലുടമ ‘മുസാനിദ്’ പ്ലാറ്റ്ഫോം വഴി മന്ത്രാലയത്തെ അറിയിച്ചും കഴിഞ്ഞാൽ തൊഴിലാളി 60 ദിവസത്തിനകം രാജ്യം വിടണം. തൊഴിലാളി സൗദിയിലെത്തി രണ്ട് വർഷം കഴിഞ്ഞവരാണെങ്കിൽ 60 ദിവസത്തിനകം രാജ്യം വിടുകയോ പുതിയ സ്പോൺസറിലേക്ക് ജോലി മാറുകയോ വേണം. അതായത് രണ്ട് വർഷം തികയാത്തവർക്ക് രാജ്യം വിടുകയല്ലാതെ, സൗദിയിൽ പുതിയൊരു തൊഴിലുടമയുടെ പേരിലേക്ക് മാറാനാവില്ല.
60 ദിവസത്തിനകം ഈ പറഞ്ഞ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ തൊഴിലാളിയെ ‘ഹുറൂബ്’ (ഒളിച്ചോടിയെന്ന നിയമലംഘനം നടത്തിയ ആൾ) ആയി കണക്കാക്കും. തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കാനാണ് പുതിയ ‘മുസാനിദ്’ സേവനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.