മക്ക: തൃക്കാക്കര അസംബ്ലി മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ഇടത് പക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുന്നതിനായി നവോദയ മക്ക ഏരിയ കമ്മിറ്റിക്കു കീഴിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
കേരളം ഭരിക്കുന്നത് പ്രവാസി സൗഹൃദ സർക്കാറാണെന്നും, ആ സർക്കാറിനുള്ള പിന്തുണയാകണം തെരഞ്ഞെടുപ്പ് ഫലമെന്നും കൺവെൻഷൻ പ്രവാസികളോട് ആവശ്യപ്പെട്ടു.
500 രൂപയായിരുന്ന പ്രവാസി പെൻഷൻ 2,500 രൂപയിലെത്തിച്ച സർക്കാറാണിത്. കോവിഡ് സമയത്ത് നാട്ടിലെത്തിയ മുഴുവൻ പ്രവാസികൾക്കും 5,000 രൂപയുടെ ധനസഹായം നൽകി. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവർക്ക് നോർക്കയുടെ സഹായത്തോടു കൂടി സ്വയം തൊഴിൽ കണ്ടെത്താൻ ഈട് നൽകാതെ സാമ്പത്തികസഹായം നൽകുന്നു. കേരളത്തിന്റെ സമഗ്ര വികസനം, ക്ഷേമപെൻഷൻ കൃത്യമായി നൽകുന്നത്, പാവപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിലൂടെ വീടുകൾ വെച്ച് നൽകുന്നത്, മികച്ച ആരോഗ്യ മേഖല, ഹൈടെക് വിദ്യാലയങ്ങൾ തുടങ്ങിയവയെല്ലാം ഇടത് സർക്കാറിന്റെ നേട്ടങ്ങളിൽ ചിലതു മാത്രമാണ്.
നിപ്പയും, ഓഖിയും, കൊറോണയും, തുടർച്ചയായ വെള്ളപ്പൊക്കവും അതിജീവിച്ചു കൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്. ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയത്തിനും, കോർപറേറ്റ് പ്രീണനത്തിനും, പെട്രോളിയം ഉൽപന്നങ്ങളുടെ അനിയന്ത്രിത വിലവർധനക്കുമെതിരെയുള്ള പ്രതിഷേധമാകണം ഉപതെരഞ്ഞെടുപ്പ് ഫലമെന്നും തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് കൊണ്ട് ജിദ്ദ നവോദയ മക്ക ഏരിയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട് അഭിപ്രായപ്പെട്ടു. ഏരിയ പ്രസിഡന്റ് റഷീദ് ഒലവക്കോട് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ സ്വാഗതവും ട്രഷറർ ബഷീർ നിലമ്പൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.