റിയാദ്: കേരളത്തിലെ ഇടതുപക്ഷ സർക്കാർ എല്ലാ മേഖലകളിലും പരാജയപ്പെട്ടുവെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ ഉജ്ജ്വല വിജയത്തിനായി പ്രവാസിലോകം സജ്ജമാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും മാനിഫെസ്റ്റോ കമ്മിറ്റി ചെയർമാനുമായ ബെന്നി ബെഹനാൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
റിയാദ് ഒ.ഐ.സി.സി സംഘടിപ്പിച്ച ‘ലക്ഷ്യ’ തെരഞ്ഞെടുപ്പ് മുന്നൊരുക്ക ക്യാമ്പിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ് ലക്ഷം കോടി രൂപയുടെ കടബാധ്യതയിൽ കേരളം തകർന്നുനിൽക്കുകയാണെന്നും വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾ പൂർണമായും വെൻറിലേറ്ററിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ച മൂലം വിദ്യാർഥികൾ കൂട്ടത്തോടെ വിദേശത്തേക്ക് പായുകയാണ്. പാവപ്പെട്ടവർക്ക് സർക്കാർ ആശുപത്രികളിൽ മരുന്നില്ലാത്ത അവസ്ഥയാണെന്നും ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിെൻറ വിദ്യാഭ്യാസ നയങ്ങളെ പുറമെ എതിർക്കുന്ന പിണറായി സർക്കാർ, പി.എം.ശ്രീ പോലുള്ള പദ്ധതികളിൽ രഹസ്യമായി ഒപ്പിടുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ പരസ്യമായ കൂട്ടുകെട്ടാണുള്ളതെന്നും വർഗീയ വിഭജനത്തിലൂടെ യു.ഡി.എഫിനെ തകർക്കാനാണ് ഇരുപാർട്ടികളും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കെ.പി.സി.സി നേതൃമാറ്റം സംബന്ധിച്ച ചോദ്യങ്ങൾക്ക്, നിലവിൽ അത്തരമൊരു അജണ്ട പാർട്ടിക്കുമുന്നിലില്ലെന്നും സണ്ണി ജോസഫ് മികച്ച രീതിയിലാണ് പാർട്ടിയെ നയിക്കുന്നതെന്നും അദ്ദേഹം മറുപടി നൽകി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എം.പിമാർ മത്സരിക്കേണ്ടതില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം. കോൺഗ്രസിൽ വിജയസാധ്യതയുള്ള ധാരാളം യോഗ്യരായ നേതാക്കൾ ഉണ്ടെന്നും സ്ഥാനാർത്ഥി നിർണയം ഹൈക്കമാൻഡ് ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോഴിക്കോട് കുറ്റ്യാടിയിൽ നടന്ന യു.ഡി.എഫ് ജാഥയുമായി ബന്ധപ്പെട്ട് ഉയർന്ന അച്ചടക്ക ലംഘന ആരോപണങ്ങളെ അദ്ദേഹം തള്ളി. സമയക്രമം പാലിക്കുന്നതിനിടയിൽ ഉണ്ടായ സ്വാഭാവികമായ ക്രമീകരണ പ്രശ്നങ്ങൾ മാത്രമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധ്യമസ്വാതന്ത്ര്യത്തെ എന്നും മാനിക്കുന്ന പാരമ്പര്യമാണ് കോൺഗ്രസിേൻറത്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന സംസ്കാരമാണ് തങ്ങൾക്കുള്ളതെന്നും മാധ്യമപ്രവർത്തകരോട് ‘കടക്ക് പുറത്ത്’ എന്ന് പറയുന്ന ശൈലി യു.ഡി.എഫിനില്ലെന്നും അദ്ദേഹം പരിഹസിച്ചു. പ്രവാസികളുടെ ക്ഷേമത്തിനായി ഒ.ഐ.സി.സി മുന്നോട്ടുവെച്ച നിർദേശങ്ങൾ യു.ഡി.എഫിെൻറ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്താൻ ഗൗരവകരമായ ഇടപെടൽ നടത്തുമെന്നും ബെന്നി ബെഹനാൻ ഉറപ്പുനൽകി.
വാർത്താസമ്മേളനത്തിൽ കെ.പി.സി.സി നേതാക്കളായ പി.എ. സലിം, ബാലകൃഷ്ണൻ പെരിയ, ഒ.ഐ.സി.സി ഭാരവാഹികളായ ബിജു കല്ലുമല, സലിം കളക്കര, നിഷാദ് ആലങ്കോട്, ഫൈസൽ ബാഹസ്സൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.