എണ്ണ വിലയിടിവ്: സൗദി ചെലവ് ചുരുക്കല്‍ നടപ്പാക്കും -ധനമന്ത്രി

റിയാദ്: എണ്ണക്ക് അന്താരാഷ്ട്ര വിപണിയില്‍ റെക്കോര്‍ഡ് വിലയിടിവ് നേരിടുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ കര്‍ശനമായ ചെലവ് ചുരുക്കല്‍ നടപ്പാക്കുമെന്ന് ധനകാര്യ മന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ് വ്യക്തമാക്കി. അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ പദ്ധതികള്‍ വെട്ടിച്ചുരുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങള്‍ക്കായി നടന്നുവരുന്ന ഭീമന്‍ പദ്ധതികള്‍ മുന്‍നിശ്ചയപ്രകാരം പൂര്‍ത്തീകരിക്കും. എണ്ണക്ക് വില വര്‍ധിക്കുന്നതും കുറയുന്നതും വിപണിമാറ്റത്തിനനുസരിച്ച് സംഭവിക്കുന്നതാണെന്നതിനാല്‍ സൗദിക്ക് ഇത് പുതിയ അനുഭവമല്ല. എന്നാല്‍ വിലയിടിവിന്‍െറ സാഹചര്യത്തില്‍ അനിവാര്യമായ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ മടികാണിക്കില്ല. അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പുരോഗതിക്കും അനിവാര്യമായ പദ്ധതികളുമായി സൗദി അറേബ്യ മുന്നോട്ടുപോവും. എന്നാല്‍ എണ്ണ വിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ അധിക  സൗകര്യത്തിനുള്ള ചില പദ്ധതികള്‍ സര്‍ക്കാര്‍ മാറ്റിവെച്ചേക്കും. ചെലവ് ചുരുക്കുന്നതിന്‍െറ ഭാഗമായാണിത്. എണ്ണ വിലയിടിവിനത്തെുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ സൗദി സജ്ജമാണെന്നും അല്‍അസ്സാഫ് തന്‍െറ പ്രസ്താവനയില്‍ വ്യക്തമാക്കി. നടപ്പുവര്‍ഷാവസാനത്തിന് മുമ്പ് സൗദി ബോണ്ടുകള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. തെരഞ്ഞെടുത്ത സര്‍ക്കാര്‍ പദ്ധതികള്‍ ഉപയോഗിക്കുന്ന ബോണ്ടുകളാണ് പുറത്തിറക്കുക. എത്ര സംഖ്യക്കുള്ള ബോണ്ടുകളാണ് പുറത്തിറക്കുക എന്നോ എന്ന് മുതലാണ് ഇത് വിപണിയിലിറക്കുക എന്നോ വ്യക്തമാക്കിയിട്ടില്ല. സല്‍മാന്‍ രാജാവിനോടൊപ്പം നടത്തിയ അമേരിക്കന്‍ പര്യടനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ധനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.