ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, അബ്ബാസ് അറാഗ്ചി,
ഹക്കാൻ ഫിദാൻ, ഡോ. ബദർ അബ്ദലത്തി
ദോഹ: മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വിവിധ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി ആശയവിനിമയം നടത്തി. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, തുർക്കിയ വിദേശകാര്യ മന്ത്രി ഹക്കാൻ ഫിദാൻ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദലത്തി, ജോർഡാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മൻ സഫാദി എന്നിവരുമായാണ് ടെലിഫോണിൽ ആശയവിനിമയം നടത്തിയത്.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാകിസ്താന്റെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ ചർച്ചകളുടെ പുരോഗതി സംഭാഷണത്തിനിടെ വിവിധ നോതാക്കളുമായി പ്രധാനമന്ത്രി പങ്കുവെച്ചു. ഹുർമുസ് കടലിടുക്ക് അടച്ചിടുന്നതും സമ്മർദ തന്ത്രമായി ഉപയോഗിക്കുന്നതും പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായുള്ള സംഭാഷണത്തിനിടെ ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി. അത് മേഖലയിലെ രാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് ഭീഷണിയാണ്. സ്വാതന്ത്ര്യ സമുദ്ര സഞ്ചാരം ഉറപ്പാക്കണം. അന്താരാഷ്ട്ര നിയമങ്ങളും അയൽരാജ്യങ്ങൾ തമ്മിൽ പുലർത്തേണ്ട സൗഹൃദ ബന്ധങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു. മേഖലയിലെ നിലവിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾക്ക് ഖത്തറിന്റെ പിന്തുണയുണ്ടാകുമെന്നും ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കി.
പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി മധ്യസ്ഥ ശ്രമങ്ങളുമായി ചേർന്നുപ്രവർത്തിക്കാനുള്ള സന്നദ്ധത പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദലത്തിയും വ്യക്തമാക്കി. പ്രതിസന്ധികളുടെ യഥാർത്ഥ കാരണം കണ്ടെത്തി സമാധാനപരമായ മാർഗങ്ങളിലൂടെ പരിഹരിക്കാൻ എല്ലാ കക്ഷികളും സന്നദ്ധരാകണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
വീണ്ടുമൊരു സംഘർഷത്തിലേക്ക് പോകാതെ, സുസ്ഥിരമായ കരാറിലേക്ക് എത്തിച്ചേരാൻ മധ്യസ്ഥ ശ്രമങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എസും ഇറാനും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ പാകിസ്താന്റെ മധ്യസ്ഥതയിൽ നടക്കുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകാനും വിവിധ നേതാക്കൾ ഫോൺ സംഭാഷണത്തിനിടെ വിശദീകരിച്ചു. മേഖലയിലെ പിരിമുറുക്കം കുറക്കുന്നതിന് മറ്റ് അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങളുമായി ചേർന്നുപ്രവർത്തിക്കാനും മേഖലയിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കുന്നതിന് സംയുക്ത നീക്കങ്ങൾ ഉറപ്പാക്കാനും വിവിധ രാഷ്ട്രങ്ങളിലെ നേതാക്കളുമായുള്ള ചർച്ചയിൽ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.