കാനഡക്കെതിരായ മത്സരത്തിന് മുന്നോടിയായി ഖത്തർ ഫുട്ബാൾ ടീം പരിശീലനത്തിൽ
ദോഹ: ഫിഫ ലോകകപ്പ് ഫുട്ബാളിൽ നിർണായക മത്സരത്തിൽ ഖത്തർ ഇന്ന് രാത്രി (വെള്ളിയാഴ്ച പുലർച്ചെ ഖത്തർ സമയം ഒരുമണിക്ക്) കാനഡക്കെതിരെ ഇറങ്ങുമ്പോൾ പ്രതീക്ഷയോടെയും പ്രാർഥനയോടെയും രാജ്യം. ഗ്രൂപ്പ് ബിയിലെ ഏറ്റവും ശക്തരായ സ്വിറ്റ്സർലൻഡിനെതിരെ ഉജ്ജ്വലമായി കളിച്ച് ഇൻജുറി സമയത്ത് തകർപ്പൻ ഗോളിലൂടെ സമനില പിടിച്ചുവാങ്ങിയത് പ്രതീക്ഷ വർധിപ്പിക്കുന്നു.
24ന് ഖത്തർ സമയം രാത്രി പത്തിന് ബോസ്നിയ ആൻഡ് ഹെർസഗോവിനക്കെതിരെയാണ് ഖത്തറിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. കഴിഞ്ഞ കളിയിൽ കളിക്കാതിരുന്ന മലയാളി താരം തഹ്സിൻ മുഹമ്മദ് അടുത്ത കളിയിലെങ്കിലും പ്ലെയിങ് ഇലവനിലുണ്ടാവുകയോ പകരക്കാരനായെങ്കിലും ഇറങ്ങുകയോ വേണമെന്നാണ് മലയാളി കളിപ്രേമികളുടെ ആഗ്രഹം. കൃത്യമായ മുന്നൊരുക്കം നടത്തിയാണ് ഖത്തർ ടീം ഇറങ്ങുന്നത്. ഗോൾകീപ്പർ അബൂനദയുടെയും പ്രതിരോധ നിരയുടെയും ജാഗ്രത ടീമിന് ആത്മവിശ്വാസം നൽകുന്നതാണ്.
അതേസമയം, സ്വിറ്റ്സർലൻഡിനെതിരെ പ്രതിരോധത്തിൽ ഊന്നിയാണ് മെറൂൺ കുപ്പായക്കാർ കളിച്ചതെങ്കിൽ ജയം നിർണായകമായ അടുത്ത മത്സരങ്ങളിൽ ശൈലി മാറിയേക്കും.
പ്രതിരോധത്തിനും ആക്രമണത്തിനും തുല്യ പരിഗണന നൽകിയുള്ള സന്തുലിത ഗെയിമാണ് അടുത്ത രണ്ട് മത്സരങ്ങളിലും പ്രതീക്ഷിക്കുന്നത്. ടീമിന്റെ കഴിവിൽ വിശ്വാസവും വിജയപ്രതീക്ഷയുമുണ്ടെന്നും അടുത്ത മത്സരത്തെ കുറിച്ച് മാത്രമാണ് ഇപ്പോൾ ആലോചിക്കുന്നതെന്നും ഖത്തറിന്റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായ അൽ മുഈസ് അലി പ്രതികരിച്ചു.
ഒളിമ്പിക് സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനിൽ സൗജന്യമായി കളികാണാം
ദോഹ: ലോകകപ്പിൽ ഖത്തർ ദേശീയ ടീമിന്റെ മത്സരങ്ങൾ ബിഗ് സ്ക്രീനിൽ തത്സമയം കാണാൻ കായികപ്രേമികൾക്ക് അവസരമൊരുങ്ങുന്നു. ദോഹയിലെ ‘3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം’ ആണ് ലൈവ് സ്ക്രീനിങ് ഒരുക്കുന്നത്. മ്യൂസിയത്തിന്റെ ‘ആക്സസ് ബിൽഡിങ്ങിന്റെ’ ഏഴാം നിലയിലാണ് ഒരുക്കിയിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്. ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ല. ടീമിനെ പിന്തുണക്കാൻ ആരാധകർ എത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഇതുകൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫാൻ സോണുകളിലും മറ്റും കളി കാണാൻ അവസരമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.