ദോഹ: കുവൈത്തിലെയും ബഹ്‌റൈനിലെയും ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇരു രാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള ഗുരുതരമായ കടന്നുകയറ്റമാണിതെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 1949ലെ ജനീവ കൺവെൻഷൻ തത്വങ്ങളുടെ ലംഘനമാണിത്.
സിവിലിയന്മാരെയും ജനവാസ കേന്ദ്രങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നതിനെ ഖത്തർ പൂർണ്ണമായി തള്ളിക്കളയുന്നു. മേഖലയെ ഇത്തരം ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്നും പ്രാദേശിക -ആഗോള സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാൻ പിരിമുറുക്കങ്ങൾ ലഘൂകരിക്കേണ്ടത് അനിവാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം ഓർമിപ്പിച്ചു.
പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഇരു രാജ്യങ്ങളും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഖത്തറിന്റെ ഐക്യദാർഢ്യം ആവർത്തിച്ചു. ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.