ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി ഐക്യരാഷ്ട്രസഭയിൽ സംസാരിക്കുന്നു
ദോഹ: ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനായി ബഹ്റൈൻ മുന്നോട്ടുവെച്ച കരട് പ്രമേയം ഐക്യരാഷ്ട്രസഭ രക്ഷാസമിതി തള്ളിയ സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തി ബഹ്റൈൻ. ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ജോർഡാൻ എന്നീ രാജ്യങ്ങൾക്ക് വേണ്ടി ബഹ്റൈൻ അവതരിപ്പിച്ച പ്രമേയമാണ് രക്ഷാസമിതി പരാജയപ്പെടുത്തിയത്. രക്ഷാസമിതിയുടെ നിലപാടിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രിയും ഈ മാസത്തെ രക്ഷാസമിതി അധ്യക്ഷനുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനി കടുത്ത ഖേദം രേഖപ്പെടുത്തി. അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിൽ രക്ഷാസമിതി പരാജയപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി. ഇറാന്റെ നിയമവിരുദ്ധമായ നടപടികളെ ഗൗരവത്തോടെ കാണുന്നതിൽ സമിതി വീഴ്ച വരുത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രമേയത്തിൽ സമവായമുണ്ടാക്കാൻ എല്ലാ അംഗരാജ്യങ്ങളുമായും ചർച്ചകൾ നടത്തിയിരുന്നു. വോട്ടെടുപ്പ് പോലും ഇതിനായി മാറ്റിവെച്ചെങ്കിലും ഫലമുണ്ടായില്ല. തങ്ങൾ ഈ സംഘർഷത്തിന്റെ ഭാഗമല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സിവിൽ മേഖലകളെയും ഊർജ കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ചുള്ള ഇറാന്റെ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ആവർത്തിച്ചു. കടലിടുക്കിലെ അസ്ഥിരത മൂലം ആഗോളതലത്തിൽ ഭക്ഷ്യ, ഊർജ വിലകൾ വർധിക്കുന്നത് ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. യു.എൻ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഗൾഫ് രാജ്യങ്ങൾക്ക് അവകാശമുണ്ടെന്ന് ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.