മസ്കത്ത്: ഇന്ത്യന്‍ ഇസ്ലാമിക പണ്ഡിതനും ഖുര്‍ആന്‍ പരിഭാഷകനുമായ ഡോ. സൊഹ്റുല്‍ ഹഖ് മസ്കത്തില്‍ നിര്യാതനായി. 92 വയസ്സായിരുന്നു.
മെഡിക്കല്‍ ഡോക്ടര്‍ എന്ന നിലയില്‍ അമേരിക്കയിലും ലോകാരോഗ്യസംഘടനയിലും ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ ഇംഗ്ളീഷ്, ബംഗാളി, അസമീസ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. സുല്‍ത്താന്‍ ഖാബൂസ് ഗ്രാന്‍റ് മോസ്കില്‍ ഖുര്‍ആനെ കുറിച്ചും ഇസ്ലാമിക വിഷയങ്ങളെ കുറിച്ചും നിരവധി തവണ ഇദ്ദേഹം പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്.
അറബിയില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡോ. സൊഹ്റുല്‍ ഹഖ് 1950കളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ഇസ്ലാമിക പഠനരംഗത്തേക്ക് തിരിയുന്നത്. 1972ലാണ് വിശുദ്ധ ഖുര്‍ആന്‍െറ ബംഗാളി പരിഭാഷ തയാറാക്കാന്‍ ആരംഭിച്ചത്. 12 വര്‍ഷത്തിന് ശേഷം 1985ലാണ് ഇത് പൂര്‍ത്തിയായത്. 1991-93 കാലയളവില്‍ ഖുര്‍ആന്‍െറ അസമീസ് പരിഭാഷയുടെ മൂന്നു വാല്യങ്ങളും ഇദ്ദേഹം പുറത്തിറക്കി. 2000ത്തില്‍ അമേരിക്കയിലാണ് ഇംഗ്ളീഷ് പരിഭാഷ പ്രസിദ്ധീകരിച്ചത്. ഖുര്‍ആന്‍ മൂന്നു ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത ഏക വ്യക്തിയെന്നതില്‍ ജിദ്ദ സര്‍വകലാശാലയുടെ ബഹുമതി ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2005ല്‍ ദിവാന്‍ ഓഫ് റോയല്‍ കോര്‍ട്ടില്‍ ക്ഷണിതാവായത്തെി പ്രഭാഷണം നിര്‍വഹിച്ചിട്ടുണ്ട്. മകനോടൊപ്പം ഒമാനിലായിരുന്നു താമസം. മൃതദേഹം അമിറാത്തില്‍ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.