ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ച രാത്രി ഒമാനിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കറെ ഒമാൻ വിദേശകാര്യ മ്ന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ശൈഖ് അഹ്മദ് അൽ മസ്അരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചപ്പോൾ
മസ്കത്ത്: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ വ്യാഴാഴ്ച രാത്രി ഒമാനിലെത്തി. ഒമാൻ വിദേശ കാര്യമന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ശൈഖ് അഹ്മദ് അൽ മസ്അരി ഡോ. എസ്. ജയ്ശങ്കറിനെ സ്വീകരിച്ചു. അഞ്ചു ദിവസത്തെ ഔദ്യോഗിക ഗൾഫ് പര്യടനത്തിന്റെ ഭാഗമായി ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഡോ. എസ്. ജയ്ശങ്കർ മസ്കത്തിൽ എത്തിയത്. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പകലുമായി
ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായും മറ്റ് ഉന്നത ഭരണനേതൃത്വങ്ങളുമായും കൂടിക്കാഴ്ച നടത്തും. 2025 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാൻ സന്ദർശിച്ച വേളയിൽ ഇരുരാജ്യങ്ങളും എടുത്ത പ്രധാന തീരുമാനങ്ങളുടെ പുരോഗതി ഇരുമന്ത്രിമാരും വിലയിരുത്തും. കൂടാതെ, കഴിഞ്ഞ ജൂൺ ഒന്നു മുതൽ ഔദ്യോഗികമായി നിലവിൽ വന്ന ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഭാവി റോഡ് മാപ്പും ചർച്ചകളിൽ പ്രധാന വിഷയമാവും.
ഒമാനിലെ പര്യടനത്തിന് ശേഷം ജൂലൈ 13-ന് ജയ്ശങ്കർ ന്യൂയോർക്കിലെത്തും. 2028-29 കാലയളവിലേക്കുള്ള ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ (യു.എൻ.എസ്.സി) ഇന്ത്യയുടെ താൽക്കാലിക അംഗത്വത്തിനായുള്ള ഔദ്യോഗിക പ്രചാരണത്തിന് അദ്ദേഹം യു.എസിൽ തുടക്കം കുറിക്കും.
സന്ദർശനത്തിന്റെ അവസാന ദിവസങ്ങളായ ജൂലൈ 14, 15 തീയതികളിൽ അദ്ദേഹം ബ്രസൽസ് സന്ദർശിക്കും. മൂന്നാമത് ഇന്ത്യ-യൂറോപ്യൻ യൂണിയൻ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്ന അദ്ദേഹം, ബെൽജിയം വിദേശകാര്യമന്ത്രിയുമായും യൂറോപ്യൻ യൂനിയൻ പ്രതിനിധികളുമായും ചർച്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.