സുഹാർ: കോവിഡ് വ്യാപനം മൂലം ഇന്ത്യയിലേക്കുള്ള ആകാശയാത്ര വിലക്ക് മെഡിക്കൽ ടൂറിസം മേഖലയെയും ബാധിച്ചു. തുർക്കി, മൊറോക്കോ, ഇറാൻ, തായ്ലൻഡ്, ഇന്ത്യ എന്നിവിടങ്ങളിലേക്ക് ജി.സി.സി രാജ്യങ്ങളിൽനിന്ന് ചികിത്സക്ക് നിരവധി പേരാണ് പോയിരുന്നത്. ഒമാൻ സ്വദേശികൾ ചികിത്സ തേടി കൂടുതൽ യാത്രചെയ്തിരുന്നത് കേരളത്തിലേക്കാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. മറ്റു പാശ്ചാത്യ രാജ്യങ്ങളിലേക്ക് പോയിരുന്നവരും കുറവല്ല.
കോഴിക്കോട്, കൊച്ചി, കോട്ടക്കൽ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് ചികിൽസക്ക് ഒമാനിൽനിന്ന് കൂടുതൽ ആളുകൾ എത്തിയിരുന്നത് ചെലവ് കുറവും നല്ല ചികിത്സയും ലഭിക്കും എന്നുള്ളതാണ് സ്വദേശികളെ കേരളത്തിലേക്ക് ആകർഷിക്കുന്നത്. ആധുനിക സൗകര്യങ്ങളുള്ള ആശുപത്രികളും ഇവിടെയുണ്ട്. പാക്കേജുകളും ഓഫറുകളും നൽകി ചികിത്സക്കായി എത്തിക്കാൻ ഗൾഫ് നാടുകളിൽ ഇവർക്കായി പ്രവർത്തിക്കുന്ന ഏജൻസികളുമുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇവർ ചെയ്തു നൽകും. പ്രയാസമില്ലാതെ യാത്രയും ചികിത്സയും സുഖമായി നടക്കുമെന്നതിനാൽ മെഡിക്കൽ വിസയിൽ യാത്രചെയ്യുന്ന സ്വദേശികളുടെ എണ്ണം വളരെ വലുതായിരുന്നു.
ഓരോ ആശുപത്രിയിലും അറബി നന്നായി സംസാരിക്കുന്ന ജീവനക്കാരുടെ സേവനവും ലഭിക്കുമെന്നതിനാൽ ആശയവിനിമയവും പ്രശ്നമാകാറില്ല. സ്വദേശികൾക്ക് ചികിത്സാർഥം കേരളത്തിലേക്ക് യാത്രചെയ്തു ചികിത്സ പൂർത്തിയാക്കി മടങ്ങിവരാൻ കഴിയുമെങ്കിലും കോവിഡ് വ്യാപന തോത് വർധിച്ചതും കൂടുതൽ രോഗമുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന വിലക്ക് നിലവിൽ ഉള്ളതുകൊണ്ടും യാത്രക്ക് ആരും മുതിരുന്നില്ലെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. സ്വദേശികൾ പ്രാദേശികമായ ചികിത്സകളിലേക്ക് മടങ്ങി. ടൂറിസം മേഖലയും പ്രതിസന്ധിയിലാണ്. മാർച്ച് മുതൽ തായ്ലൻഡ് പോലെ ടൂറിസം മാത്രം പ്രതീക്ഷിക്കുന്ന രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ എടുത്തവരെ പ്രവേശിപ്പിക്കുന്നുണ്ടെങ്കിൽ പോലും യാത്രക്കാരുടെ എണ്ണം നന്നേ കുറവാണെന്ന് ഫലജിൽ ട്രാവൽ ടൂറിസം കമ്പനി അസ്ഫാർ അൽ സാദി പ്രതിനിധി അസീസ് പറയുന്നു. കോവിഡ് വ്യാപനവും പോകുന്ന രാജ്യത്തെ കോവിഡ് പ്രോട്ടോകോളും ക്വാറൻറീനും ടൂറിസ്റ്റുകളുടെ യാത്രയെ ബാധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.