ഫര്‍വാനിയയില്‍ കവര്‍ച്ച  പെരുകുന്നു

കുവൈത്ത് സിറ്റി: ഫര്‍വാനിയ മേഖലയില്‍ കവര്‍ച്ച പതിവാകുന്നു. വ്യാഴാഴ്ച ഫര്‍വാനിയ അനീസ് സെന്‍റര്‍ ഭാഗത്ത് ഇത്യോപ്യന്‍ സ്വദേശിയായ യുവതിയുടെ കഴുത്തില്‍ കടന്നുപിടിച്ച് ബാഗ് തട്ടിപ്പറിച്ച് പണവും രേഖകളും കവര്‍ന്നു. 
100 ദീനാറും ബത്താക്ക ഉള്‍പ്പെടെ വിലപ്പെട്ട രേഖകളുമാണ് നഷ്ടപ്പെട്ടത്. ബാഗ് തട്ടിപ്പറിച്ച യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഈയിടെയായി ഫര്‍വാനിയ ഭാഗത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്. നേരത്തേ, ഫര്‍വാനിയ പൊതുവെ സുരക്ഷിത മേഖലയായി കരുതപ്പെട്ടിരുന്നു. രാത്രി ആളൊഴിഞ്ഞ ഭാഗത്തുകൂടെ നടന്നുപോവുന്ന വിദേശികളാണ് ആക്രമണത്തിനിരയാവുന്നത്. അധികം പണം കൈവശം കരുതാതെയാണ് ഇപ്പോള്‍ ആളുകള്‍ പുറത്തിറങ്ങാറുള്ളത്. എന്നാല്‍, സിവില്‍ ഐ.ഡി ഉള്‍പ്പെടെ രേഖകള്‍ നഷ്ടപ്പെടുന്നതാണ് ഏറ്റവും വലിയ ഭീഷണി. രേഖകള്‍ നഷ്ടപ്പെട്ടാല്‍ ധൈര്യമായി പുറത്തിറങ്ങാന്‍ പോലുമാവാത്ത അവസ്ഥ വരും. വ്യാഴാഴ്ച കവര്‍ച്ച നടന്ന പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ ഇത്യോപ്യന്‍ യുവതി രേഖകള്‍ തെരഞ്ഞുനടക്കുന്നുണ്ടായിരുന്നു. പണം എടുത്ത് മോഷ്ടാക്കള്‍ ബത്താക്ക ഉള്‍പ്പെടെ രേഖകള്‍ പരിസരത്ത് ഉപേക്ഷിച്ചിട്ടുണ്ടോ എന്ന് നോക്കുകയായിരുന്നു ഇവര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.