ദുബൈ: വിവിധ മേഖലകളിലെ സ്ത്രീ-പുരുഷ സമത്വത്തിന് നൽകിയ പിന്തുണയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ േഗ്ലാബൽ ജെൻഡർ ഗാപ്പ് റിപ്പോർട്ടിൽ അറബ് ലോകത്ത് യു.എ.ഇ ഒന്നാമത്. ലോക സാമ്പത്തിക ഫോറത്തിെൻറ ഈ വർഷത്തെ റിപ്പോർട്ടിലാണ് യു.എ.ഇ ബഹുദൂരം മുന്നേറിയത്. നാല് വിഭാഗങ്ങളിൽ ആഗോള തലത്തിൽ ഒന്നാമതെത്താനും യു.എ.ഇക്ക് കഴിഞ്ഞു. പാർലമെൻറിലെ വനിത സാന്നിധ്യത്തിലെ വളർച്ച, ജനന അനുപാതം, സാക്ഷരത നിരക്ക്, പ്രാഥമിക വിദ്യാഭ്യാസത്തിലെ പെൺകുട്ടികളുടെ പ്രവേശനം എന്നിവയിൽ യു.എ.ഇ ഒന്നാമത് ഇടംപിടിച്ചു.
സ്ത്രീ-പുരുഷ സമത്വം നടപ്പാക്കുന്ന യു.എ.ഇ ഭരണ നേതൃത്വത്തിെൻറ ഇച്ഛാശക്തിയാണ് ഈ നേട്ടത്തിന് കാരണമെന്ന് യു.എ.ഇ ജെൻഡർ ബാലൻസ് കൗൺസിൽ പ്രസിഡൻറും ദുബൈ വുമൻസ് എസ്റ്റാബ്ലിഷ്മെൻറ് പ്രസിഡൻറും യു.എ.ഇ ഉപപ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാെൻറ പത്നിയുമായ ശൈഖ മനാൽ ബിൻത് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു. ആഗോള തലത്തിൽ കഴിഞ്ഞ വർഷം വൻകുതിപ്പാണ് ഉണ്ടായത്. 120ാം സ്ഥാനത്തായിരുന്ന യു.എ.ഇ 48 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 72ൽ എത്തി. രണ്ട് വർഷത്തിനിടെ സ്തീകൾക്കയി 20 നിയമനിർമാണങ്ങളാണ് നടത്തിയത്. ഇതാണ് കുതിച്ചുകയറ്റത്തിന് കാരണമായത്. പാർലമെൻറിൽ വനിത സാന്നിധ്യത്തിൽ ഏറ്റവും കൂടുതൽ വളർച്ചയുണ്ടായത് യു.എ.ഇക്കാണ്. ഫെഡറൽ നാഷനൽ കൗൺസിലിൽ 50 ശതമാനവും ഇമാറാത്തി വനിതകളാണ്. 27.5 ശതമാനം മന്ത്രിപദവികളിലും വനിതകളുണ്ട്. ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. യു.എ.ഇയുടെ അടുത്ത 50 വർഷത്തേക്കുള്ള പദ്ധതിയിൽ സ്ത്രീകൾക്ക് ഏറെ ചെയ്യാനുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ. സാമ്പത്തിക സാമൂഹിക മേഖലകളിൽ നേതൃപരമായ പങ്കാളിത്തം വഹിക്കാൻ അവർക്ക് കഴിയും. ഈ നേട്ടത്തിലേക്ക് രാജ്യത്തെ നയിച്ച രാഷ്ട്ര മാതാവും ജനറൽ വിമൻസ് യൂനിയൻ ചെയർവുമനും മദർഹുഡ് ആൻഡ് ചൈൽഡ് ഹുഡ് സുപ്രീം കൗൺസിൽ പ്രസിഡൻറും എഫ്.ഡി.എഫ് സുപ്രീം ചെയർവുമനുമായ ശൈഖ ഫാത്തിമ ബിൻത് മുബാറഖിനും യു.എ.ഇ നേതൃത്വത്തിനും നന്ദി അറിയിക്കുന്നതായി ശൈഖ മനാൽ പറഞ്ഞു.
അതേസമയം, റിപ്പോർട്ടിൽ ഇന്ത്യ 28 സ്ഥാനങ്ങൾ താഴേക്ക് പതിച്ചു. 156 രാജ്യങ്ങളുള്ള പട്ടികയിൽ 140ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷം 112ാം സ്ഥാനത്തായിരുന്നു. ദക്ഷിണേഷ്യയിൽ അഫ്ഗാനിസ്ഥാനും പാകിസ്താനും കഴിഞ്ഞാൽ ഏറ്റവും മോശം പ്രകടനം ഇന്ത്യയുടേതാണ്. ദക്ഷിണേഷ്യൻ പട്ടികയിൽ ബംഗ്ലാദേശ് ഒന്നാം സ്ഥാനത്തെത്തിയപ്പോഴാണ് ഇന്ത്യ പുറകിലേക്ക് പോയത്. ആഗോളപട്ടികയിൽ ഐസ്ലാൻഡാണ് ഒന്നാം സ്ഥാനത്ത്. ഫിൻലാൻഡ്, നോർവേ, ന്യൂസിലൻഡ്, സ്വീഡൻ എന്നിവ ആദ്യ അഞ്ച് സ്ഥനത്തെത്തി. മറ്റ് ഗൾഫ് രാജ്യങ്ങളിൽ ബഹ്റൈൻ 137, ഖത്തർ 142, കുവൈത്ത് 143, ഒമാൻ 145, സൗദി 147 എന്നിങ്ങനെയാണ് സ്ഥാനങ്ങൾ. ഏറ്റവും പുറകിൽ അഫ്ഗാനിസ്ഥാനാണ് (156).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.