എന്തുകൊണ്ടാണ് ദുബൈ കലയുടെ കേന്ദ്രമാകുന്നതെന്ന് കണ്ടറിയണമെങ്കിൽ ദുബൈ ഇൻറർനാഷനൽ ഫിനാൻഷ്യൽ സെൻററിലെ ഐകണിക് ഗേറ്റ് ബിൽഡിങ്ങിലെത്തിയാൽ മതി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള കലയുടെ സംഗമമാണ് ഇവിടെ നടക്കുന്ന ആർട്ട് ദുബൈ. കലയെ എങ്ങിനെ മാർക്കറ്റ് ചെയ്യണമെന്ന നേർക്കാഴ്ച കൂടിയാണ് ആർട്ട് ദുബൈയിലൂടെ ലോകം കാണുന്നത്. 120 ദശലക്ഷം ദിർഹമിെൻറ ബിസിനസാണ് ഇതുവഴി ദുബൈയിലേക്കെത്തുന്നത്.
ദുബൈയിലെ കലാമേഖലയിലെ 45 ശതമാനം വാർഷിക വിൽപനയും ആർട്ട് ദുബൈയെ ആശ്രയിച്ചായിരിക്കും. അത്രത്തോളം പ്രാധാന്യമുണ്ട് ഈ കലാമേളക്ക്. തിങ്കളാഴ്ച തുടങ്ങിയ ആർട്ട് ദുബൈയിലേക്ക് ആയിരക്കണക്കിനാളുകളാണ് ദിവസവും എത്തിച്ചേരുന്നത്. ശനിയാഴ്ച സമാപിക്കും. ഇന്ത്യ ഉൾപെടെ 31 രാജ്യങ്ങളിൽ നിന്നുള്ള 50 ഗാലറികൾ ഇവിടെ അണിനിരക്കുന്നു. കൊൽക്കത്തയിൽ നിന്നുള്ള എക്സ്പിരിമെൻറർ ഗാലറിയാണ് ഇതിൽ മുഖ്യം. പതിറ്റാണ്ടായി ആർട്ട് ദുബൈയുടെ ഭാഗമാണ് കൊൽക്കത്തൻ ഗാലറി. ആയിഷ സുൽത്താന, ബിരാജ് ദോദിയ, രാധിക ഖിംജി, പ്രഭാകർ പച്പതെ, പ്രണീത് സോയ് എന്നിവരുടെ സൃഷ്ടികളാണ് എക്സ്പിരിമെൻറർ വഴി ദുബൈയിലെത്തിയിരിക്കുന്നത്. ഓർമകളും ജീവിതാനുഭവങ്ങളും ഒപ്പിയെടുക്കുന്ന സീരീസുകളാണ് ഇത്തവണത്തെ പ്രത്യേകത.
കാമ്പസ് ആർട്ട്, ഓൺലൈൻ എക്സിബിഷൻ, േഗ്ലാബൽ ആർട് ഫോറം തുടങ്ങിയവയും ആർട്ട് ദുബൈയുടെ ഭാഗമാണ്. യു.എ.ഇയുടെ അരനൂറ്റാണ്ടിനെ വരച്ചിടുന്ന രമേഷ് ശുക്ലയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് എക്സിബിഷനാണ് ഇത്തവണത്തെ ഹൈലൈറ്റ്. രാജ്യത്തിെൻറ 50ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ യു.എ.ഇ സ്ഥാപക നേതാക്കളുടെ ചിത്രങ്ങളും പൈതൃകവും സംസ്കാരവും ലാൻ്ഡ്മാർക്കുകളുമെല്ലാം കലയുടെ രൂപത്തിൽ രമേഷ് ശുക്ല അവതരിപ്പിക്കുന്നു. സൗദയിലെ 'ഇത്ര' ആർട്ട് മേളയിൽ ഒന്നാം സ്ഥാനം നേടിയ ഫഹദ് ബിൻ നൈഫിെൻറ 'റഖം' എന്ന ചിത്രവും ദുബൈയിൽ എത്തിച്ചിട്ടുണ്ട്. പരിപാടി നടക്കുന്ന ഫിനാൻസ് സെൻറററിെൻറ ചുറ്റുമുള്ള ജലപാതകളും കലാമയമാണ്. ഇവിടെ പത്ത് കലാകാരൻമാർ ചേർന്ന് സ്കൾച്ചർ പാർക്ക് ഒരുക്കിയിരിക്കുന്നു. ഇൻസ്റ്റലലേഷൻ, സിേമ്പാസിയം, വർക്ക് ഷോപ്പ്, സെമിനാർ, സംവാദം തുടങ്ങിയവയും നടക്കുന്നുണ്ട്.
കലാരൂപങ്ങളുടെ വിൽപനയിലൂടെ മാത്രമല്ല ദുബൈയിലേക്ക് ബിസിനസ് എത്തുന്നത്. ഹോട്ടൽ, ടൂറിസം, റിസോർട്ട് മേഖലകളിലെല്ലാം ആർട്ട് ദുബൈയുടെ ഉണർച്ച പ്രകടമാണ്. ബിസിനസ് എന്നതിലുപരിയായി പ്രാദേശിക കലാകാരൻമാർക്ക് പ്രോൽസാഹനമേകാനും ആർട്ട് ദുബൈ ശ്രദ്ധിക്കുന്നു.
കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിയിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം അവസാന നിമിഷമാണ് റദ്ദാക്കിയത്. ഇക്കുറി പതിൻമടങ്ങ് ശക്തിയോടെയാണ് തിരിച്ചുവരവ്. സാധാരണ വർഷങ്ങളേക്കാൾ കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തം ഇക്കുറിയുണ്ട്. പത്ത് ഗാലറികൾ ദുബൈയുടേതാണ്.
കഴിഞ്ഞ ദിവസങ്ങളിലായി നിരവധി ആർട് എക്സിബിഷനുകൾക്കാണ് യു.എ.ഇ വേദിയായത്. ഏപ്രിൽ ഏഴ് മുതൽ പത്ത് വരെ ദുബൈ വേൾഡ് ട്രേഡ് സെൻററിൽ 'വേൾഡ് ആർട്ട് ദുബൈ' നടക്കുന്നുണ്ട്.
ആർട്ട് ദുബൈയുടെ ആപ്പ് (Art Dubai) വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യ ദിവസങ്ങളിൽ ക്ഷണം ലഭിച്ചവർക്ക് മാത്രമായിരുന്നു പ്രവേശനം. വെള്ളിയാഴ്ച ഉച്ചക്ക് ഒന്ന് മുതൽ രാത്രി ഒമ്പത് വരെയും ശനിയാഴ്ച രാവിലെ 11 മുതൽ രാത്രി ഏഴ് വരെയും പ്രവേശനം അനുവദിക്കും. പ്രവേശന വിവരങ്ങൾ ആപ്പ് വഴി ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.