മനാമ: രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തിൽ ബഹ്‌റൈന്‍റെ വ്യോമപരിധിയിലോ പ്രാദേശിക സമുദ്രപരിധിയിലോ അസാധാരണമായ തോതിൽ റേഡിയേഷന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്‍റ് അറിയിച്ചു. ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ നടത്തിയ വിശദമായ പരിശോധനകൾക്ക് ശേഷമാണ് കൗൺസിൽ ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തുടനീളം സ്ഥാപിച്ചിട്ടുള്ള അത്യാധുനിക റേഡിയേഷൻ, എൻവയോൺമെന്റൽ സെൻസറുകൾ വഴി 24 മണിക്കൂറും നിരീക്ഷണം തുടരുകയാണ്. വിവിധ ദേശീയ ഏജൻസികളുമായി ഏകോപിപ്പിച്ചാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. കൂടാതെ, ജി.സി.സി എമർജൻസി മാനേജ്‌മെന്‍റ് സെന്‍റർ, ഇന്‍റർനാഷണൽ അറ്റോമിക് എനർജി ഏജൻസി തുടങ്ങിയ പ്രാദേശിക, അന്തർദ്ദേശീയ സംഘടനകളുമായി ചേർന്ന് സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കൗൺസിൽ അറിയിച്ചു.
നിലവിൽ എല്ലാ പാരിസ്ഥിതിക സൂചകങ്ങളും സുരക്ഷിതമായ അളവിലാണെന്നും പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കൗൺസിൽ നിർദ്ദേശിച്ചു. എന്തെങ്കിലും പുതിയ മാറ്റങ്ങളുണ്ടായാൽ ഉടൻ തന്നെ പൊതുജനങ്ങളെ അറിയിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.