മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 17 കിലോഗ്രാമിലധികം വരുന്ന മയക്കുമരുന്നുമായി വിവിധ രാജ്യക്കാരായ എട്ട് പ്രതികളെ ആഭ്യന്തര മന്ത്രാലയം പിടികൂടി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന് കീഴിലുള്ള ആന്റി നർക്കോട്ടിക്സ് ഡയറക്ടറേറ്റും ബഹ്റൈൻ എയർപോർട്ട് കസ്റ്റംസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.
പിടികൂടിയ ലഹരിമരുന്നുകൾക്ക് ഏകദേശം 235,500 ദീനാർ വിപണിമൂല്യം വരും. ലഹരിവസ്തുക്കൾ കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തീവ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. വിമാനത്താവളത്തിൽ വെച്ചും പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലുമാണ് പ്രതികൾ പിടിയിലായത്.
പിടിച്ചെടുത്ത ലഹരിമരുന്നുകൾ കണ്ടുകെട്ടുകയും തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ നമ്പറായ (996) വഴിയോ അല്ലെങ്കിൽ ഇമെയിൽ വഴിയോ (996@interior.gov.bh) ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. വിവരം നൽകുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.