മനാമ: ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ മരിച്ച പ്രവാസി തൊഴിലാളിയെ തിരിച്ചറിഞ്ഞു. ബംഗ്ലാദേശ് സ്വദേശിയായ അബുൾ മൊഹ്‌സിൻ താരീഖ് ആണ് മരിച്ചത്. അറബ് ഷിപ്പ് ബിൽഡിംഗ് ആൻഡ് റിപ്പയർ യാർഡിൽ അറ്റകുറ്റപ്പണി നടക്കുകയായിരുന്ന 'സ്റ്റീന ഇംപെറേറ്റീവ്' എന്ന വിദേശ കപ്പലിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്നുണ്ടായ തീപിടുത്തത്തിലാണ് താരീഖ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 32 വർഷമായി വിദേശത്ത് ജോലി ചെയ്യുന്ന താരീഖ്, ഇത്തവണത്തെ ഈദുൽ ഫിത്തറിന് നാട്ടിലെത്താൻ വലിയ ആഗ്രഹത്തിലായിരുന്നു. താരീഖിന്റെ കുടുംബം അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ഈ വിയോഗം കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
താരീഖിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബം അധികൃതർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ഇതിനായി ബഹ്‌റൈനിലെ ബംഗ്ലാദേശ് എംബസിയുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ബന്ധുക്കൾ പ്രാദേശിക മാധ്യമത്തോട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.