ഹുർമുസ് പ്രതിസന്ധി; ബദൽ മാർഗങ്ങൾ തേടി ലോജിസ്റ്റിക്സ് കമ്പനികൾ

മനാമ: മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങളെത്തുടർന്ന് ഹുർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം നിലച്ച പ്രതിസന്ധി മറികടക്കാൻ ലോജിസ്റ്റിക്സ് സ്ഥാപനങ്ങൾ വിവിധ ബദൽ സംവിധാനങ്ങൾ സ്വീകരിച്ചു വരികയാണെന്ന് ബഹ്റൈൻ സെന്‍റർ ഫോർ സ്ട്രാറ്റജിക്, ഇന്‍റർനാഷണൽ ആൻഡ് എനർജി സ്റ്റഡീസ് അറിയിച്ചു.

പ്രതിസന്ധിയെ തുടർന്ന് ബഹ്റൈന്‍റെ വിതരണ ശൃംഖലയെയും സാമ്പത്തിക മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. മുൻവർഷം ഇതേ കാലയളവിൽ 1,900 കപ്പലുകൾ സഞ്ചരിച്ചിരുന്ന ഈ പാതയിലൂടെ ഇപ്പോൾ വെറും 100 കപ്പലുകൾ മാത്രമാണ് കടന്നുപോകുന്നത്. ബഹ്റൈന്‍റെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്.

ഹോർമുസ് ഒഴിവാക്കി കപ്പലുകൾ 'കേപ് ഓഫ് ഗുഡ് ഹോപ്പ്' ചുറ്റി സഞ്ചരിക്കേണ്ടി വരുന്നത് യാത്രാ സമയത്തിൽ 10 മുതൽ 14 വരെ ദിവസങ്ങളുടെ വർദ്ധനവുണ്ടാക്കി. ചരക്ക് കൂലിയും യുദ്ധകാല ഇൻഷുറൻസ് പ്രീമിയങ്ങളും കുത്തനെ കൂടിയത് ഇറക്കുമതിയെയും കയറ്റുമതിയെയും ബാധിച്ചു.

ഇറാൻ നടത്തുന്ന ആക്രമണങ്ങൾ മൂലം തങ്ങളുടെ കരാറുകൾ പാലിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് ബാപ്‌കോ എനർജീസ്, അൽബ എന്നീ കമ്പനികൾ 'ഫോഴ്സ് മജ്യൂർ' പ്രഖ്യാപിച്ചു. ഊർജ്ജം, പെട്രോകെമിക്കൽസ്, പ്ലാസ്റ്റിക്, കൃഷി തുടങ്ങിയ മേഖലകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. എന്നാൽ സൗദി അറേബ്യ വഴിയുള്ള കരമാർഗമുള്ള ചരക്ക് നീക്കം അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ സഹായിക്കുന്നു.

ജിദ്ദ, യാംബു എന്നിവിടങ്ങളിലെ തുറമുഖങ്ങൾ ഇപ്പോൾ പ്രധാന ബദലുകളായി മാറിയിട്ടുണ്ട്. കൂടാതെ, ദമ്മാമിലെ കിങ് അബ്ദുൽ അസീസ് തുറമുഖത്തുനിന്നും ബഹ്റൈനിലെ ഖലീഫ ബിൻ സൽമാൻ തുറമുഖത്തേക്ക് എം.എസ്.സി പുതിയ ഷിപ്പിംഗ് സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 3,000 കണ്ടെയ്നറുകൾ വരെ നേരിട്ട് എത്തിക്കാൻ സാധിക്കും.

Tags:    
News Summary - Hormuz crisis; Logistics companies seek alternatives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.