മനാമ: ബഹ്‌റൈനിൽ ജനങ്ങൾക്കിടയിൽ ഭീതിയും ആശയക്കുഴപ്പവും സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും ലിങ്കുകൾക്കുമെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്‍റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. എ.ഐ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോകളും ചിത്രങ്ങളും ഉപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ ഇരുന്നുള്ള ചില സംഘങ്ങളാണ് ഇതിന് പിന്നിലെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
ഫുഡ് ഡെലിവറി ആപ്പുകളിൽ സേവ് ചെയ്തിട്ടുള്ള ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർന്നുവെന്നും, ഉടൻ തന്നെ കാർഡുകൾ റിമൂവ് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ വ്യാജമാണ്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വിവരങ്ങൾ കൈമാറുകയോ ചെയ്യരുത്. കൂടാതെ, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ എന്ന വ്യാജേന വിളിച്ച് സി.പി.ആർ നമ്പറും മറ്റ് സ്വകാര്യ വിവരങ്ങളും ചോദിക്കുന്നവർക്കെതിരെ ജാഗ്രത വേണം. മന്ത്രാലയം ഒരിക്കലും ഇത്തരം വിവരങ്ങൾ ഫോണിലൂടെ ആവശ്യപ്പെടില്ല.
രാജ്യത്തിന്‍റെ സുരക്ഷയെ ബാധിക്കുന്ന തരത്തിലോ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന തരത്തിലോ ഉള്ള വ്യാജ വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നവർക്ക് 10 വർഷം വരെ തടവ് ലഭിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. സൈബർ തട്ടിപ്പുകൾക്ക് ഇരയാവുകയോ സംശയകരമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ 992 എന്ന ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക. സൈബർ ഭീഷണികൾ നേരിടാൻ വിപുലമായ ബോധവൽക്കരണ പരിപാടികളും നിയമനടപടികളും ബഹ്‌റൈൻ സർക്കാർ ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.