വൈദ്യുതി, വെള്ളം പുതിയ നിരക്ക് മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ 

മനാമ: വിദേശികള്‍ക്ക് സബ്സിഡി ഒഴിവാക്കിയുള്ള വൈദ്യുതി, വെള്ളം നിരക്കുകള്‍ ബഹ്റൈൻ ര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ കഴിഞ്ഞദിവസം മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. 
ഒരുവീടില്‍ കൂടുതലുള്ള സ്വദേശികള്‍, വിദേശികള്‍, വലിയ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്ക് നിരക്ക് വര്‍ധന വരും. നാലുവര്‍ഷം കൊണ്ട് നിരക്കുകള്‍ ഘട്ടംഘട്ടമായി വര്‍ധിപ്പിച്ച് 2019ല്‍ വൈദ്യുതിക്ക് യൂനിറ്റൊന്നിന് 29 ഫില്‍സും വെള്ളത്തിന് 750 ഫില്‍സുമാക്കും. വൈദ്യുതിക്കും വെള്ളത്തിനുമുള്ള പ്രതിമാസ സര്‍വീസ് ചാര്‍ജ് 400 ഫില്‍സില്‍ നിന്ന് രണ്ട് ദിനാറായി വര്‍ധിപ്പിച്ചു. 
ഒരുവീട് മാത്രമുള്ള സ്വദേശികള്‍ക്ക് ഇപ്പോഴത്തെ നിരക്ക് തുടരും. ആദ്യ കാറ്റഗറിക്കാര്‍ക്ക് 3000 യൂനിറ്റ് വരെ മൂന്ന് ഫില്‍സാണ് ഇപ്പോള്‍ ഈടാക്കുന്നത്. രണ്ടാം വിഭാഗക്കാര്‍ക്ക് 3001 മുതല്‍ 5000 യൂനിറ്റ് വരെ ഒമ്പത് ഫില്‍സ്, മൂന്നാം വിഭാഗക്കാര്‍ക്ക് 5000 യൂനിറ്റിന് മുകളില്‍ 16 ഫില്‍സ് എന്നിങ്ങനെയും. 
വെള്ളം 60 ക്യുബിക് മീറ്റര്‍ വരെ 25 ഫില്‍സ്, 100 ക്യുബിക് മീറ്റര്‍ വരെ 80 ഫില്‍സ്, 101 ക്യുബിക് മീറ്ററിന് മുകളില്‍ 200 ഫില്‍സ്. ആദ്യ വിഭാഗത്തില്‍ പെട്ട വിദേശികള്‍ക്ക് വൈദ്യുതിക്ക് യൂനിറ്റൊന്നിന് ആറുഫില്‍സായിരിക്കും മാര്‍ച്ച് മുതലുള്ള നിരക്ക്. അടുത്തവര്‍ഷം 13 ഫില്‍സും 2018ല്‍ 21 ഫില്‍സും 2019ല്‍ 29 ഫില്‍സുമാകും. രണ്ടാം വിഭാഗത്തില്‍ പെട്ടവര്‍ ഈ വര്‍ഷം 13 ഫില്‍സ് നല്‍കണം. 18, 23,29 എന്നിങ്ങനെയായിരിക്കും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍. മൂന്നാം വിഭാഗത്തില്‍ പെട്ടവര്‍ക്ക് 19, 22, 25, 29 എന്നിങ്ങനെയുമായിരിക്കും. വെള്ളത്തിന് ആദ്യ വിഭാഗത്തിലുള്ളവര്‍ ഈ വര്‍ഷം ഒരു യൂനിറ്റിന് 80 ഫില്‍സ് നല്‍കണം. 200, 450, 750 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ നിരക്ക്. രണ്ടാം വിഭാഗക്കാര്‍ക്ക് ഈ വര്‍ഷം 200 ഫില്‍സ്. പിന്നീട് 300, 500, 750 എന്നിങ്ങനെയാകും. മൂന്നാം വിഭാഗക്കാര്‍ക്ക് ഈ വര്‍ഷം 300, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 400, 600, 750 എന്നിങ്ങനെയാണ് നിരക്ക്. 
ചെറുകിട- ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ക്ക് വൈദ്യുതിക്ക് 5000 യൂനിറ്റ് വരെ 16 ഫില്‍സെന്ന നിരക്ക് തുടരും. എന്നാല്‍ വന്‍കിട കമ്പനികള്‍ 5000 മുതല്‍ 2,50,000 യൂനിറ്റ് വരെ ഈ വര്‍ഷം 19 ഫില്‍സ് നല്‍കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 22, 25, 29 ഫില്‍സാക്കും. 2,50,001നും അഞ്ചുലക്ഷത്തിനും ഇടയില്‍ യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 21, 23, 26, 29 എന്നിങ്ങനെയാണ് നിരക്ക്. അഞ്ചുലക്ഷം യൂനിറ്റിന് മുകളില്‍ ഈ വര്‍ഷം മുതല്‍ തന്നെ 29 ഫില്‍സ് നല്‍കണം. 
വീട്ടാവശ്യത്തിനല്ലാത്ത വെള്ളത്തിന് 450 ക്യുബിക് മീറ്റര്‍ വരെ ഈ വര്‍ഷം ഒരുയൂനിറ്റിന് 400 ഫില്‍സാണ്. പിന്നീടിത് 550, 650, 750 ഫില്‍സാകും. 1000 ക്യുബിക് മീറ്റര്‍ വരെ യഥാക്രമം 500, 600, 700, 750 എന്നിങ്ങനെയാണ്. 1000 ക്യുബിക് മീറ്ററിന് മുകളില്‍ 750 ഫില്‍സ്. സ്വദേശി വിവാഹമോചിതര്‍, വിധവകള്‍, 21 വയസ്സിന് മുകളിലുള്ള വിവാഹം കഴിക്കാത്ത സ്ത്രീകള്‍, വാടകക്ക് താമസിക്കുന്ന സ്വദേശികള്‍, വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകള്‍, 21 വയസ്സിന് താഴെയുള്ള സ്വദേശി കുട്ടികളെ പരിപാലിക്കുന്ന വിദേശികള്‍ എന്നിവര്‍ക്ക് പഴയ നിരക്ക് തുടരും. ഒന്നില്‍ കൂടുതല്‍ വീടുകളുള്ള സ്വദേശികള്‍ക്ക് ഒന്നിന് മാത്രമേ സബ്സിഡി നിരക്ക് ലഭിക്കൂ. 
നിരക്ക് വര്‍ധനവിലൂടെ നാലുവര്‍ഷം കൊണ്ട് സര്‍ക്കാറിന് 435 ദശലക്ഷം ദിനാര്‍ ലാഭിക്കാന്‍ കഴിയും. വൈദ്യുതിയില്‍ നിന്ന് 290 ദശലക്ഷം ദിനാറും വെള്ളത്തില്‍ നിന്ന് 145.4 ദശലക്ഷം ദിനാറും. കഴിഞ്ഞവര്‍ഷം 350 ദശലക്ഷം ദിനാറാണ് വൈദ്യുതി- വെള്ളം സബ്സിഡിക്കായി സര്‍ക്കാര്‍ ചെലവഴിച്ചതെന്ന് ഊര്‍ജ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ മിര്‍സ പറഞ്ഞു. ജി.സി.സി രാജ്യങ്ങളില്‍ ഏറ്റവും കുറഞ്ഞ വൈദ്യുതി- വെള്ളം നിരക്കുള്ള മൂന്നാമത്തെ രാജ്യമാണ് ബഹ്റൈന്‍. നിരക്ക് കൂട്ടിയാലും ഈ അവസ്ഥ തുടരും. 3,67,000 ഉപഭോക്താക്കളാണ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റിക്കുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.