മൂന്നുവര്‍ഷത്തിനകം വിദേശികള്‍ക്ക് വൈദ്യുതി-വെള്ളം സബ്സിഡി പൂര്‍ണമായും ഇല്ലാതാകും

മനാമ: 2019ഓടെ വിദേശികളുടെ വൈദ്യുതി- വെള്ളം സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനുള്ള നടപടികളുമായി ബഹ്റൈൻ സര്‍ക്കാര്‍ മുന്നോട്ട്. വ്യാഴാഴ്ച നടന്ന സംയുക്ത സര്‍ക്കാര്‍- പാര്‍ലമെന്‍റ് കമ്മിറ്റിയുടെ യോഗമാണ് ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രിസഭക്ക് സമര്‍പ്പിച്ചത്. ഓരോ വര്‍ഷവും ഘട്ടംഘട്ടമായി നിരക്ക് കൂട്ടി 2019ല്‍ സബ്സിഡി പൂര്‍ണമായും എടുത്തുകളയുന്ന നിലയിലത്തെിക്കാനാണ് നിര്‍ദേശം. അതേസമയം സ്വദേശികള്‍ക്ക് ഇപ്പോഴത്തെ നിരക്ക് തുടരും. നാലുമണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് നിരക്ക് കൂട്ടുന്നത് സംബന്ധിച്ച നിര്‍ദേശത്തിന് യോഗം അംഗീകാരം നല്‍കിയത്. മന്ത്രിസഭ അംഗീകാരം നല്‍കിയാല്‍ ഫെബ്രുവരി മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 
പുതിയ നിര്‍ദേശ പ്രകാരം 3000 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന വിദേശികള്‍ യൂനിറ്റൊന്നിന് ആറ് ഫില്‍സ് നല്‍കേണ്ടിവരുമെന്നാണ് സൂചന. 3001 മുതല്‍ 5000 യൂനിറ്റ് വരെ 13 ഫില്‍സും അതിന് മുകളില്‍ ഉപയോഗിച്ചാല്‍ 19 ഫില്‍സുമായിരിക്കും നിരക്ക്. 2017ലും 2018ലും ഇത് ഘട്ടംഘട്ടമായി വര്‍ധിപ്പിച്ച് 2019ല്‍ എല്ലാ വിദേശി ഉപഭോക്താക്കള്‍ക്കും 29 ഫില്‍സിലത്തെിക്കും. അതോടെ ഉല്‍പാദന ചെലവും വിലയും തുല്യമാകുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. വാണിജ്യ ഉപഭോക്താക്കള്‍ക്ക് 5000 യൂനിറ്റ് വരെ 16 ഫില്‍സായിരിക്കും നിരക്ക്. മിക്ക ചെറുകിട- ഇടത്തരം കമ്പനികളും സ്ഥാപനങ്ങളും 5000 യൂനിറ്റിലധികം പ്രതിമാസം ഉപയോഗിക്കാത്തതിനാല്‍ അവര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരില്ളെന്നാണ് കരുതുന്നത്. 5001 മുതല്‍ 2,50,000 യൂനിറ്റ് വരെ ഉപയോഗിക്കുന്ന കമ്പനികള്‍ക്ക് 19 ഫില്‍സും അഞ്ചുലക്ഷം യൂനിറ്റ് വരെ ഉപയോഗിക്കുന്നവക്ക് 21 ഫില്‍സും അതിന് മുകളില്‍ 29 ഫില്‍സും ഈടാക്കാനാണ് നീക്കമെന്ന് അറിയുന്നു. 
സ്വദേശിക്ക് രണ്ട് വീടുണ്ടെങ്കില്‍ ഒന്നിന് മാത്രമേ സബ്സിഡി ലഭ്യമാകൂ. എന്നാല്‍ രണ്ട് ഭാര്യമാരുള്ളവര്‍ വെവ്വേറെ വീടുകളില്‍ താമസിക്കുകയാണെങ്കില്‍ ആനുകൂല്യം ലഭിക്കും. വിവാഹമോചിതര്‍, വിധവകള്‍ എന്നിവരുടെ വീടുകള്‍ക്കും നിലവിലെ നിരക്ക് തുടരും. പെട്രോള്‍ സബ്സിഡി വെട്ടിക്കുറക്കുന്നത് സംബന്ധിച്ച തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ളെന്നും അതുസംബന്ധിച്ച പഠനം നടന്നുവരികയാണെന്നും ഊര്‍ജ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ പറഞ്ഞു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.