മലപ്പുറം കെ.എം.സി.സി ഭാരവാഹി തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പ് പോര്

മനാമ: കെ.എം.സി.സി ജില്ലാ കമ്മിറ്റി സാരഥികളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി വരുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലാ കമ്മിറ്റിയില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്കെതിരെ ഗ്രൂപ്പ് തിരിഞ്ഞ് നീക്കം. ജില്ലാ കൗണ്‍സിലില്‍ സലാം മമ്പാട്ടുമൂലയെ പ്രസിഡന്‍റായും ഗഫൂര്‍ അഞ്ചച്ചവടിയെ സെക്രട്ടറിയായും ഷംസു ശതയെ ട്രഷററായും തെരഞ്ഞെടുത്തെങ്കിലും മുന്‍  ജില്ലാ സെക്രട്ടറിയുടെ ഗ്രൂപ്പാണ് ഈ തീരുമാനത്തോട് നിസ്സഹകരണം പ്രഖ്യാപിച്ചത്. ഭൂരിഭാഗം അംഗങ്ങളുടെയും പിന്തുണയോടെയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തതെങ്കിലും ഇത് സെക്രട്ടറിയുടെ ഗ്രൂപ്പ് അവഗണിക്കുകയാണ്. ഗഫൂര്‍ പ്രസിഡന്‍റും മൊയ്തീന്‍ കുട്ടി സെക്രട്ടറിയുമായുള്ളതാണ് നിലവിലെ  കമ്മിറ്റി. പുതിയ കമ്മിറ്റിയില്‍ സലാം മമ്പാട്ടുമൂലയെ പ്രസിഡന്‍േറാ സെക്രട്ടറിയോ ആക്കാന്‍ ധാരണയായെങ്കിലും ഇപ്പോഴത്തെ സെക്രട്ടറിയുടെ വിഭാഗം ഇതിനു സന്നദ്ധമായില്ല. മൊയ്തീന്‍ കുട്ടിയെ പ്രസിഡന്‍റാക്കാന്‍ പ്രമുഖ സംസ്ഥാന ഭാരവാഹിയുടെ പിന്തുണയോടെ നടന്ന ശ്രമങ്ങളാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന ആരോപണം ശക്തമാണ്. 
സലാം മമ്പാട്ടുമൂലക്കെതിരായ ചരടുവലികള്‍ സജീവമാകുകയും ഈ തീരുമാനംതന്നെ അംഗീകരിക്കില്ളെന്നുമുള്ള അവസ്ഥയെ തുടര്‍ന്ന് പ്രശ്ന പരിഹാരത്തിനായി സംസ്ഥാന സമിതിയിലെ നാലു പേരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. ഇവരുടെ സാന്നിധ്യത്തിലാണ് കഴിഞ്ഞ ദിവസം ജില്ലാ കൗണ്‍സില്‍ ചേര്‍ന്നത്. എന്നാല്‍, ഇവര്‍ അനുരഞ്ജന പാനല്‍  അവതരിപ്പിക്കും മുമ്പുതന്നെ ഭൂരിഭാഗം അംഗങ്ങളും സലാം  പ്രസിഡന്‍റ് ആകണമെന്ന് പറയുകയായിരുന്നു. ഇത് അനുവദിക്കാനാകില്ളെന്ന് മറു വിഭാഗം നിലപാടെടുത്തതോടെ, സെക്രട്ടറി സ്ഥാനത്തേക്കു മാറാന്‍ സലാം തയ്യാറായി. എന്നാല്‍ മറു വിഭാഗം അതും അംഗീകരിക്കില്ളെന്ന് വ്യക്തമാക്കി.  സലാമിനെ തഴഞ്ഞുള്ള നീക്കങ്ങള്‍ അനുവദിക്കില്ളെന്ന നിലപാടിലാണ് അംഗങ്ങള്‍. വൈറ്റ്കോളര്‍ വിഭാഗത്തിന് കെ.എം.സി.സിയില്‍ മേല്‍ക്കൈ വരുന്നതില്‍ പല അംഗങ്ങള്‍ക്കും എതിര്‍പ്പുണ്ട്. അതിനാല്‍, സെന്‍ട്രല്‍ മാര്‍ക്കറ്റ് തൊഴിലാളി കൂടിയായ സലാം ഭാരവാഹിത്വത്തില്‍ വരണം എന്ന അഭിപ്രായമാണ് ഭൂരിപക്ഷം പേര്‍ക്കുമുള്ളത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.