മനാമ: സ്നേഹത്തിന്‍െറയും സേവനത്തിന്‍െറയും സന്ദേശം പകര്‍ന്ന ക്രിസ്മസിനെ വരവേല്‍ക്കാന്‍ പ്രവാസി സമൂഹം ഒരുങ്ങിക്കഴിഞ്ഞു.
ക്രിസ്മസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കരോളുകള്‍ സജീവമായി. വിവിധ പള്ളികളിലെ വിശ്വാസികളുടെ യുവജന സംഘടനകളുടെയും നേതൃത്വത്തിലാണ് കരോളുകള്‍ നടക്കുന്നത്. ഓരോ അപ്പാര്‍ട്മെന്‍റിലും കയറിയാണ് പ്രധാനമായും കരോളുകള്‍ നടക്കുന്നത്. കരോള്‍ ഗീതങ്ങള്‍ ആലപിച്ച കുട്ടികള്‍ അടക്കം അടങ്ങിയ സംഘങ്ങളും സജീവമാണ്.
ക്രിസ്മസ് കരോളുകള്‍ക്ക് ഒപ്പം പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും ഒരുക്കുന്ന തിരക്കിലാണ് വിശ്വാസികള്‍. പല അപ്പാര്‍ട്ട്മെന്‍റുകളിലും നക്ഷത്രങ്ങള്‍ തൂക്കിക്കഴിഞ്ഞു. ബഹ്റൈനിലെ വിവിധ പള്ളികളില്‍ വൈവിധ്യമാര്‍ന്ന പുല്‍കൂടുകളും ക്രിസ്മസ് ട്രീയും ഒരുക്കിയിട്ടുണ്ട്. പല ഭാഗങ്ങളിലും മഴവില്ലിന്‍െറ നിറശോഭയുള്ള നക്ഷത്രങ്ങളും അലങ്കാര വിളക്കുകളും തെളിഞ്ഞിട്ടുണ്ട്.
സ്വന്തമായി പുല്‍ക്കൂടും ക്രിസ്മസ് ട്രീകളും ഉണ്ടാക്കുന്നവര്‍ കുറവാണ്. കൂടുതല്‍ പേരും വിപണിയെയാണ് ആശ്രയിക്കുന്നത്. കടകമ്പോളങ്ങള്‍ ചുവന്ന ക്രിസ്മസ് തൊപ്പികളും വിളക്കുകളും കേക്കുകളും ഉടുപ്പുകളുമായി ആവശ്യക്കാരെ കാത്തിരിക്കുന്നു. പലയിടങ്ങളിലും ഡിജിറ്റല്‍ നക്ഷത്രങ്ങളും എല്‍.ഇ.ഡി പുല്‍ക്കൂടുകളും ലഭ്യമാണ്. ക്രിസ്മസ് ട്രീകള്‍ക്കുമുണ്ട് പ്രത്യേകതകള്‍. ചെറിയത് മുതല്‍ അഞ്ച് അടിവരെയുള്ള ക്രിസ്മസ് ട്രീകള്‍ കടകളില്‍ ലഭ്യമാണ്.
ക്രിസ്മസ് അപ്പൂപ്പന്‍െറ വേഷങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. മൂന്ന് ദിനാര്‍ മുതല്‍ നക്ഷത്രങ്ങള്‍ക്കും എട്ട് ദിനാര്‍ മുതല്‍ ക്രിസ്മസ് ട്രീകള്‍ക്കും വിലയിട്ടാണ് വില്‍പന. വര്‍ഷങ്ങള്‍ ഏറെയായി ബഹ്റൈനില്‍ ജീവിക്കുന്ന അങ്കമാലി സ്വദേശിയും കേരളീയ സമാജം വൈസ്പ്രസിഡന്‍റും കൂടിയായ ഫ്രാന്‍സിസ് കൈതാരത്തിന്‍െറ ഗഫൂള്‍ ഏരിയയിലുള്ള നസ്രത്ത് വില്ല ഏറെ വൈവിധ്യമാര്‍ന്ന രീതിയിലാണ് അലങ്കരിച്ചിരിക്കുന്നത്.
നിറയെ നക്ഷത്രങ്ങളും വര്‍ണദീപങ്ങളുംകൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
ക്രിസ്മസിനോട് അനുബന്ധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും ഒരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.