കുട്ടിയെ മര്‍ദിച്ച് അബോധാവസ്ഥയിലാക്കിയ  പിതാവിന് അഞ്ച് വര്‍ഷം തടവ്

മനാമ: കുട്ടിയെ തുടര്‍ച്ചയായി മര്‍ദിക്കുകയും അബോധാവസ്ഥയിലാക്കുകയും ചെയ്ത പിതാവിന് ബഹ്റൈന്‍ കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2009ല്‍ നടന്ന സംഭവത്തിലാണ് ബഹ്റൈന്‍ സ്വദേശിയായ പിതാവിനെ കോടതി ശിക്ഷിച്ചത്. 
പിതാവിന്‍െറ ക്രൂരമര്‍ദനത്തില്‍ അബോധാവസ്ഥയില്‍ നാല് വര്‍ഷം കഴിഞ്ഞ കുട്ടി മരണപ്പെടുകയും ചെയ്തിരുന്നു. 14 വയസ്സുള്ള കുട്ടി 2013ലാണ് മരണപ്പെട്ടത്. 2014ല്‍ പിതാവിന്‍െറ അസാന്നിധ്യത്തില്‍ ഹൈ ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷം തടവ് വിധിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ പ്രതി ഹാജരായിരുന്നു. ജഡ്ജിമാര്‍ ശിക്ഷ ശരിവെച്ചതോടെ പൊലീസ് പ്രതിയെ ജയിലിലേക്ക് മാറ്റുകയും ചെയ്തു. 
2009ലാണ് സംഭവം. കുടുംബവുമൊത്തുള്ള വിനോദയാത്രക്കിടയില്‍ പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയും കാറിലേക്ക് പിടിച്ചുതള്ളുകയും ചെയ്തു. 
തലക്കും ഗുരുതര പരിക്കേല്‍ക്കുകയും ആന്തരിക രക്തസ്രാവമുണ്ടാകുകയും കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും ചെയ്ത കുട്ടിയെ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ പ്രവേശിപ്പിച്ചു. നാല് വര്‍ഷം അബോധാവസ്ഥയില്‍ കഴിഞ്ഞ ശേഷം 2013ല്‍ കുട്ടി മരണപ്പെടുകയായിരുന്നു. കോടതിയില്‍ നടന്ന വിചാരണക്കിടെ കുട്ടിയെ പിതാവ് മുമ്പും അതിക്രൂരമായി മര്‍ദിക്കുമായിരുന്നുവെന്ന് വിചാരണയില്‍ തെളിഞ്ഞു. ഏഴ് വയസ്സുള്ളപ്പോള്‍ മുതല്‍ കുട്ടിക്ക് മര്‍ദനമേറ്റിരുന്നു. 
2006നും 2009നും ഇടയില്‍ പലപ്രാവശ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിക്ക് കൃത്രിമ ശ്വാസവും ട്യൂബിലൂടെ ഭക്ഷണവും നല്‍കേണ്ടിവന്നിരുന്നു. കുട്ടിയെ വളര്‍ത്തുന്നതിനും നല്ല രീതിയില്‍ നോക്കുന്നതിനും പകരം പിതാവ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് കോടതി ഉത്തരവില്‍ പറഞ്ഞു. മനുഷ്യത്വ രഹിതമായ പീഡനമാണ് കുട്ടി അനുഭവിക്കേണ്ടി വന്നത്. തന്നെ അംഗീകരിക്കാത്തതിന്‍െറ പേരിലാണ് കുട്ടിയെ മര്‍ദിച്ചിരുന്നതെന്ന് പിതാവ് ചോദ്യം ചെയ്യലിനിടെ പ്രോസിക്യൂട്ടര്‍മാരോട് പറഞ്ഞിരുന്നു.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.