അനുദിനം മാറിക്കൊണ്ടിരിക്കുന്ന യു.എ.ഇയിൽ പുതുവർഷത്തിൽ നടപ്പാക്കുന്നത് ചരിത്രപരമായ മാറ്റങ്ങൾ. പതിറ്റാണ്ടുകളായി തുടർന്നുകൊണ്ടിരുന്ന അവധി ദിനങ്ങൾ മാറിമറിയുന്നതിനൊപ്പം നിയമങ്ങളിലും സ്കൂൾ സമയങ്ങളിലും പൊതുഗതാഗത സമയങ്ങളിലുമെല്ലാം മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ഇന്നലെയും ഇന്നും നാളെയുമായാണ് ഈ മാറ്റങ്ങളിൽ നല്ലൊരു ശതമാനവും പ്രാബല്യത്തിൽ വരാൻപോകുന്നത്.
ഞായറാഴ്ച നല്ല ദിവസം
- നാട്ടിലുള്ളവർ ഞായറാഴ്ച അവധിയെടുത്ത് വീട്ടിലിരിക്കുമ്പോൾ പ്രവാസികൾ ജോലിയോട് ജോലിയായിരിക്കും. എന്നാൽ, യു.എ.ഇയുടെ ചരിത്രത്തിൽ ആദ്യമായി ഇന്നുമുതൽ ഞായറാഴ്ചകളിൽ പൊതു അവധിയായിരിക്കും. നാട്ടിലെ അവധിയും യു.എ.ഇയിലെ അവധിയും ഒരുമിച്ച് വരുന്നതോടെ പ്രവാസികൾക്ക് നാട്ടിലുള്ള കുടുംബങ്ങളുമായി ഫോണിൽ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും. യു.എ.ഇയിലെ പൊതു അവധി ദിനങ്ങൾ മാറുന്നത് ബിസിനസ് മേഖലയിൽ ഉൾപ്പെടെ വൻ പ്രതിഫലനമുണ്ടാക്കും.
- ഷാർജ ഒഴികെയുള്ള എമിറേറ്റുകളിൽ വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. ഷാർജയിൽ വെള്ളിയാഴ്ച പൂർണ അവധി ലഭിക്കുന്നതോടെ ജീവനക്കാർക്ക് ആഴ്ചയിൽ മൂന്നു ദിവസം അവധി ലഭിക്കും. എല്ലാ സ്വകാര്യ സ്ഥാപനങ്ങളും പുതിയ അവധി ദിനങ്ങൾ ഏറ്റെടുത്തിട്ടില്ല. യു.എ.ഇയുടെ മാർക്കറ്റിലുണ്ടാകുന്ന മാറ്റങ്ങൾ എന്താണെന്ന് വീക്ഷിച്ചശേഷം തീരുമാനമെടുക്കാമെന്നാണ് ഭൂരിപക്ഷം സ്ഥാപനങ്ങളുടെയും നിലപാട്.
- ബാങ്കുകളിൽ ഭൂരിപക്ഷവും ഞായറാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകൾ ആറുദിവസം പ്രവർത്തിക്കണമെന്നും ഏതെങ്കിലും ഒരു ദിവസം അവധി നൽകാമെന്നുമാണ് സർക്കാർ നിലപാട്. നാട്ടിലും ഇവിടെയും ഒരേ ദിവസം അവധി വരുന്നതോടെ പ്രവാസികൾക്ക് പണം അയക്കൽ എളുപ്പമാകും. നേരത്ത വ്യാഴാഴ്ച ഉച്ചക്ക് ശേഷം നാട്ടിലേക്ക് പണം അയച്ചാൽ തിങ്കളാഴ്ച ക്രെഡിറ്റാകുന്ന അവസ്ഥയുണ്ടായിരുന്നു.
- പൊതുഗതാഗത സമയങ്ങളിലും മാറ്റം പ്രഖ്യാപിച്ചിട്ടുണ്ട്. മെട്രോയുടെയും ബസുകളുടെയും സമയം മാറും. സ്കൂളുകളും പുതിയ പ്രവൃത്തിദിനങ്ങളിലേക്ക് മാറുന്നുണ്ട്. ഷാർജ ഒഴികെയുള്ള എമിറേറ്റുകളിൽ ജുമുഅ നമസ്കാരം 1.15നായിരിക്കും തുടങ്ങുക. ഷാർജയിൽ നിലവിലെ സ്ഥിതി തുടരും.
വീണ്ടും ഓൺലൈൻ പാഠങ്ങൾ
- കോവിഡ് വ്യാപനം രൂക്ഷമായതോടെ തിങ്കളാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് നാല് എമിറേറ്റുകളിൽ ഓൺലൈൻ പഠനം പ്രഖ്യാപിച്ചിട്ടുണ്ട്. ദുബൈ, ഷാർജ, റാസൽഖൈമ ഒഴികെയുള്ള എമിറേറ്റുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഓൺലൈൻ പഠനത്തിലേക്ക് മാറുന്നത്. രണ്ടാഴ്ച സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും തുടർ തീരുമാനം. സ്കൂളുകളിൽ നേരിട്ട് പഠനം തുടരുന്ന എമിറേറ്റുകളിൽ വിനോദസഞ്ചാരം, പാഠ്യേതര പ്രവർത്തനങ്ങൾ, കായിക പരിപാടികൾ തുടങ്ങിയവയൊന്നും ഉണ്ടാകില്ല.
ലോറികൾക്കും ബസുകൾക്കും സമയമാറ്റം
- തിരക്കേറിയ സമയം ലോറികളും ബസുകളും നിരത്തിലിറക്കുന്നതുമായി ബന്ധപ്പെട്ട വിലക്ക് അബൂദബി പൊലീസ് പുതുക്കി. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 6.30 മുതല്‍ ഒമ്പതു വരെയും വൈകീട്ട് മൂന്നുമുതൽ ആറുവരെയുമാണ് അബൂദബി നഗരത്തിൽ വലിയ വാഹനങ്ങൾക്ക് വിലക്കുള്ളത്. അതേസമയം, അല്‍ ഐനില്‍ ഇതേ ദിവസങ്ങളില്‍ രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചതിരിഞ്ഞ് രണ്ടു മുതല്‍ നാലുമണി വരെയുമാണ് ട്രക്കുകള്‍ക്കും ബസുകള്‍ക്കും വിലക്കുള്ളത്. വിലക്ക് ലംഘിച്ചാൽ പിഴ 1000 ദിർഹം.
ചെക്കിൽ തൊട്ട് കളിക്കരുത്
- പുതിയ ചെക്ക് നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ. ഒറ്റനോട്ടത്തിൽ ഇത് വണ്ടിച്ചെക്കുകാർക്ക് ഗുണം ചെയ്യും എന്ന് തോന്നിക്കുമെങ്കിലും ആഴത്തിലിറങ്ങി പഠിച്ചാൽ വഞ്ചകർക്കുള്ള എട്ടിന്റെ പണിയാണ്. ചെക്ക് കേസിന്റെ നടപടികൾ എളുപ്പത്തിലാകും എന്ന് മാത്രമല്ല, ചെക്ക് നൽകിയയാളുടെ അക്കൗണ്ടിലുള്ള തുക പിൻവലിക്കാനുള്ള അവസരവും പരാതിക്കാരന് നൽകുന്നുണ്ട്.
- ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമല്ലാതാക്കി മാറ്റിയെന്ന് കേട്ടതോടെ ചെക്കുകേസുകാർ ആശ്വാസത്തിലായിരുന്നു. എന്നാൽ, സിവിൽ നിയമം കൂടുതൽ കർക്കശമാക്കുകയാണ് യഥാർഥത്തിൽ ചെയ്തത്.
- ഇന്നുമുതൽ മതിയായ തുകയില്ലാത്തതിന്റെ പേരിൽ ചെക്ക് മടങ്ങുന്നത് ക്രിമിനൽ കുറ്റമല്ല.
- എന്നാൽ, ചെക്കിൽ വ്യാജ ഒപ്പിടുന്നത് പോലുള്ള വഞ്ചന കുറ്റങ്ങൾ ക്രിമിനൽ കേസിന്റെ പരിധിയിൽ വരും. ഈ കേസുകളിൽ പെടുന്നവരുടെയും കമ്പനികളുടെയും പേര് മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും.
- പഴയ നിയമം അനുസരിച്ച് ചെക്കിൽ രേഖപ്പെടുത്തിയ തുക പൂർണമായും അക്കൗണ്ടിൽ ഉണ്ടെങ്കിൽ മാത്രമേ പണം പിൻവലിക്കാൻ കഴിയൂ. എന്നാൽ, ഭേദഗതി അനുസരിച്ച് അക്കൗണ്ടിൽ മുഴുവൻ തുകയുമില്ലെങ്കിൽ ഉള്ള പണം പിൻവലിക്കാം. ബാക്കി തുക ബാങ്ക് അധികൃതർ ചെക്കിൽ രേഖപ്പെടുത്തും. ഈ തുകയുമായി ബന്ധപ്പെട്ട കേസിനായി സിവിൽ കോടതിയെ സമീപിക്കാം. തുടർച്ചയായി ചെക്ക് മടങ്ങുന്ന കമ്പനികൾക്ക് വീണ്ടും ചെക്ക് ബുക്ക് നൽകുന്നത് വിലക്കും.
- ശിക്ഷാ നടപടികളിലും മാറ്റമുണ്ട്. നേരത്തേ ചെക്ക് കേസുകളിൽ തടവു ശിക്ഷയും പിഴയുമായിരുന്നു ശിക്ഷ. എന്നാൽ, ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ, ജപ്തി പോലുള്ളവയാണ് ഇനി മുതൽ ആദ്യം ശിക്ഷയായി പരിഗണിക്കുക. ഇത് നടക്കാത്ത സാഹചര്യത്തിലാണ് ജയിൽ ശിക്ഷയും പിഴയും വിധിക്കുക. ചെക്ക് കേസുകൾ ക്രിമിനൽ കേസിന്റെ പരിധിയിൽ നിന്നൊഴിവാക്കിയെങ്കിലും സിവിൽ കേസിലൂടെ കടുത്ത നടപടികൾ നേരിടേണ്ടിവരുന്ന രീതിയിലാണ് പുതിയ നിയമ ഭേദഗതി.
- ഇനിമുതൽ പണമില്ലാത്തതിന്റെ പേരിൽ ചെക്ക് മടങ്ങിയാൽ നേരിട്ട് എക്സിക്യൂഷൻ നടപടികളിലേക്ക് കടക്കും. നേരത്തെ വിവിധ നടപടിക്രമങ്ങൾക്ക് ശേഷമായിരുന്നു എക്സിക്യൂഷനിലേക്ക് പോകുന്നത്. എന്നാൽ, ഇനിമുതൽ ആദ്യം തന്നെ എക്സിക്യൂഷനിലേക്കായിരിക്കും കോടതി പോകുക.
നാടുകടത്തലല്ല; നല്ല നടപ്പ്
- യു.എ.ഇയിൽ കേസിൽപെട്ട് ജയിലിലായാൽ ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തുകയാണ് പതിവ്. എന്നാൽ, ഇന്നുമുതൽ ചില കേസുകളിൽ നാടുകടത്തൽ നിർബന്ധമില്ല. മയക്കുമരുന്ന് പോലുള്ള കേസിൽ പിടിപെടുന്നവർക്കാണ് നാടുകടത്തലിന് പകരം പുനരധിവാസം പോലുള്ള കാര്യങ്ങൾ നടപ്പാക്കുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ജഡ്ജിക്ക് അനുമതി നൽകുന്നതാണ് പുതിയ നിയമം.
- ജയിൽ ശിക്ഷയിലെ ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹഷീഷ്, ടി.എച്ച്.സി, മരിജുവാന പോലുള്ള വസ്തുക്കൾ അടങ്ങിയ ഭക്ഷണമോ പാനീയമോ സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും ക്രിമിനൽ കുറ്റമായിരിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.