മനുഷ്യരോട് ഇണങ്ങുന്ന വീടിന് ‘വാസ്തുകം’

ഊര്‍ജം പ്രസരിക്കുന്ന ചുമരുകള്‍, വെളിച്ചം തരുന്ന ഉണര്‍വ്, രാസഗന്ധം ലേശമില്ലാത്ത  ശുദ്ധവായുവും ജീവന്‍െറ തുടിപ്പും പച്ചമണ്ണിന്‍െറ കുളിര്‍മയും നൈര്‍മല്യവും തേടി പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കിലാണ് ലോകം. അംബരചുംബികള്‍ക്ക് പകരം പരിസ്ഥിതിയോടിണങ്ങുന്ന  ‘ഹരിതഗൃഹം’ (ഗ്രീന്‍ ബില്‍ഡിങ്) എന്ന സങ്കല്‍പത്തോടാണ് പ്രിയം.
പരിസ്ഥിതി സ്നേഹികളെക്കാള്‍ ഹരിതഗൃഹം ഇഷ്ടപ്പെടുന്ന സാധാരണക്കാര്‍ ഏറെയാണ്. മണല്‍ അധികമില്ലാതെ രാസപദാര്‍ഥങ്ങള്‍ മണക്കുന്ന പെയിന്‍റുകള്‍ ഒഴിവാക്കി ജൈവികമായ വാസസ്ഥാനമൊരുക്കുകയാണ് തൃശൂരിലെ ‘വാസ്തുകം’. ഇതിന്‍െറ ശില്‍പി ശ്രീനിവാസനെ മണ്‍വീട് നിര്‍മാണത്തിലത്തെിച്ചത് ലാറി ബേക്കര്‍ എന്ന ഗുരുവിന്‍െറ  സ്വാധീനം കൂടിയാണ്.

ഒരു നിമിത്തം പോലെയാണ് തൃശൂരിലെ സ്കൂള്‍ ഓഫ് ഡ്രാമയുടെ മുറ്റത്ത് ബേക്കറിനെ കാണുന്നത്. ആ ബന്ധം ശ്രീനിവാസനെ കോസ്റ്റ്ഫോര്‍ഡിലത്തെിച്ചു. പോണ്ടിച്ചേരി തിയറ്റര്‍ ഗ്രൂപ്പായ ‘ആദിശക്തി’ക്കുവേണ്ടിയാണ് ഇദ്ദേഹം ആദ്യത്തെ മണ്‍വീട് നിര്‍മിച്ചത്.
പിന്നീട് കലാകാരന്മാര്‍ക്കുള്ള ഇരുനില ഗെസ്റ്റ് ഹൗസും പുതുച്ചേരിയില്‍ ഫ്രഞ്ച് ദമ്പതികള്‍ക്കുള്ള വീടും അദ്ദേഹം നിര്‍മിച്ചു. പുതുച്ചേരിയില്‍തന്നെ കുറേ വീടുകള്‍ നിര്‍മിച്ച് നാട്ടില്‍ തിരിച്ചത്തെിയാണ്  എട്ടര ലക്ഷം രൂപ ചെലവില്‍ 1900 ചതുരശ്ര അടിയില്‍ സ്വന്തംവീട് നിര്‍മിച്ചത്. നാട്ടിലെ ആദ്യത്തെ നിര്‍മാണം. ഇന്ന് കേരളത്തില്‍ പലയിടത്തും അദ്ദേഹം നിര്‍മിച്ച വീടുകളുണ്ട്. പരമ്പരാഗത രീതിയില്‍നിന്ന് മാറാനുള്ള മടിയും പൊങ്ങച്ചവും അല്‍പം മാറിവരുന്നതിനാല്‍ മണ്‍വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്.
എഴുത്തുകാരി സാറാ ജോസഫിന്‍െറ മകളുടെ ഭര്‍ത്താവാണ് ശ്രീനിവാസന്‍. നല്ല വീടു നിര്‍മിക്കാനുള്ള സ്വപ്നവുമായി ‘വാസ്തുകം’ തുടങ്ങി.


വാസ്തുകം
ഉറപ്പില്ല, ചിതല്‍ശല്യം, മഴയെ പ്രതിരോധിക്കാനാവില്ല തുടങ്ങി ആരോപണങ്ങള്‍ തുടക്കം മുതലേ നേരിടുകയാണ്. കൂടാതെ ചെലവ് കുറവാണെന്ന ധാരണയുമുണ്ട്. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് ശ്രീനിവാസന്‍ പറയുന്നു.
വീടുകള്‍ക്ക് കോണ്‍ക്രീറ്റ് വീടിന്‍െറ കരുത്തുണ്ടാകും. ഭൂമിക്കടിയില്‍നിന്നാണ് ചിതല്‍ വരുന്നത്. ചുമരില്‍ നിന്നല്ല.അതിനാല്‍ ചിതലെന്നത് പ്രശ്നമല്ല. ചെലവ് തീരെ കുറവല്ല.
കോണ്‍ക്രീറ്റിനേക്കാള്‍ അല്‍പം കുറയും എന്നു മാത്രം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ മണ്ണുകൊണ്ടുള്ള അടിത്തറ അഭികാമ്യമല്ല. അവിടെ കരിങ്കല്ലുപയോഗിക്കാം.

ഗുണം

30 ശതമാനം ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവിടുന്നത് ഗൃഹനിര്‍മാണമേഖലയില്‍ നിന്നാണ്. അതിനാല്‍ പരിസ്ഥിതി സൗഹൃദമാണ് ഇത്തരം വീടുകളെന്നതാണ് പ്രധാന സവിശേഷത.
പുറത്തുചൂടുള്ളപ്പോള്‍ വീടിനകത്ത് ചൂടു കുറയും. പുറത്ത് തണുപ്പുള്ളപ്പോള്‍ വീടിനകത്ത് ചൂടുണ്ടാകും. എ.സി വേണ്ട. പെയിന്‍റടിക്കാന്‍ വര്‍ഷാവര്‍ഷം മെനക്കെടേണ്ട. വായുസഞ്ചാരം കൂടുതലുള്ള വീടാണ് ആരോഗ്യത്തിന് ഉത്തമം.
മണലിന്‍െറ ഉപയോഗം പരമാവധി കുറവാണെന്നതിനാല്‍ മണലെടുപ്പു കുറക്കും. നദികള്‍ സംരക്ഷിക്കപ്പെടും.
കോണ്‍ക്രീറ്റ് വീടിനേക്കാള്‍ അല്‍പം കുറഞ്ഞ ചെലവ്. എങ്ങനെ സ്ഥലം ഉപയോഗിക്കണമെന്നതിന്‍െറ പ്രായോഗിക രൂപമാണ് ഇത്തരം വീടുകള്‍ നല്‍കുന്നത്.

ദോഷം
ആധുനിക രൂപകല്‍പനകളില്‍ നിര്‍മിക്കാനാകില്ല. മഴവെള്ളം ഭിത്തിയില്‍ പതിക്കാത്തവിധം താഴ്ന്ന ഇറയം നിര്‍മിക്കണം. അല്ളെങ്കില്‍ മേല്‍ക്കൂര വാര്‍ക്കുമ്പോള്‍ വലിപ്പം കൂട്ടണം.
വീടിന്‍െറ നിറം മാറ്റാനാകില്ല. ചുമരില്‍ കുട്ടികള്‍ കോറിവരച്ചിട്ടാല്‍ മോശമാകാന്‍ സാധ്യതയുണ്ട്.

Vasthukam architects
2nd floor, revathy complex
Civil lane, west fort, thrissur 680004

Phone:0487 2382490
           9447379946
Email: mail@vasthukamarchitects.com
           : vasthukam@rediffmail.com
web: www.vasthukamarchitects.com

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.