തിരുവനന്തപുരം: ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് സംസ്ഥാനത്തെ ഉപഭോക്താക്കളെയും ഫുട്ബാൾ ആരാധകരെയും വരവേൽക്കാൻ വമ്പൻ ഓഫറുകളുമായി സപ്ലൈകോ. ജൂൺ 15 മുതൽ ആരംഭിക്കുന്ന 'സപ്ലൈകോ സോക്കർ ഇലവൻ' എന്ന സവിശേഷ പദ്ധതിയിലൂടെയാണ് വിപണിയിൽ ഫുട്ബാൾ ലഹരിയെത്തിക്കാൻ സപ്ലൈകോ ഒരുങ്ങുന്നത്. ലോകകപ്പിൽ മാറ്റുരയ്ക്കുന്ന പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 'ശബരി' ഉത്പന്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് ആകർഷകമായ ഈ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഗോളെണ്ണത്തിന് അനുസരിച്ച് ഡിസ്കൗണ്ട്
ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനമായിരിക്കും അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉത്പന്നത്തിന് ലഭിക്കുന്ന വിലക്കിഴിവ്.
ഒരു മത്സരത്തിൽ ബ്രസീൽ 3 ഗോളുകൾ നേടിയാൽ, ശബരി മഞ്ഞൾപ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നത് വരെ 3 ശതമാനം അധിക വിലക്കിഴിവ് ലഭിക്കും. എന്നാൽ പെനാൽറ്റി ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ ഈ ഓഫറിനായി പരിഗണിക്കില്ല. ഓരോ ടീമിന്റെയും ഗോളടി അടിസ്ഥാനമാക്കിയുള്ള ഈ പുതുക്കിയ നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നത് വരെ മാത്രമായിരിക്കും പ്രാബല്യത്തിലുണ്ടാവുക. പുതിയ മത്സരം കഴിയുമ്പോൾ ഗോൾനേട്ടത്തിന്റെ അടിസ്ഥാനത്തിൽ ഓഫർ നിരക്ക് വീണ്ടും പുതുക്കും. ഒരു ടീം ടൂർണമെന്റിൽ നിന്ന് പുറത്താകുന്നതോടെ ആ ടീമിന്റെ ഓഫറും അവസാനിക്കും.
ടീമുകളും ശബരി ഉത്പന്നങ്ങളും താഴെ നൽകുംവിധം
ബ്രസീൽ – ശബരി മഞ്ഞൾപ്പൊടി
അർജന്റീന – ശബരി പായസം മിക്സ്
ജർമനി – ശബരി അപ്പംപൊടി
സ്പെയിൻ – ശബരി പുട്ടുപൊടി
നെതർലാൻഡ്‌സ് – ശബരി സാമ്പാർപ്പൊടി
ഫ്രാൻസ് – ശബരി ഗോൾഡ് ടീ
പോർച്ചുഗൽ – ശബരി മുളകുപൊടി
ബെൽജിയം – ശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീ
ക്രൊയേഷ്യ – ശബരി വെളിച്ചെണ്ണ
ഇംഗ്ലണ്ട് – ശബരി ഉപ്പ്
മൊറോക്കോ – ശബരി ഹോട്ടൽ ബ്ലെൻഡ് ടീ
കപ്പടിച്ചാൽ 'ബമ്പർ' ഓഫർ
പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം ലോകകപ്പ് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്ന ബമ്പർ ഓഫറാണ്. പട്ടികയിലുള്ള 11 ടീമുകളിൽ ഏത് രാജ്യം ലോകകപ്പ് നേടിയാലും, ആ ടീമുമായി ബന്ധിപ്പിച്ചിട്ടുള്ള ശബരി ഉത്പന്നത്തിന് ഉപഭോക്താക്കൾക്ക് പ്രത്യേക അധിക വിലക്കുറവ് സപ്ലൈകോ സമ്മാനിക്കും.
സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ നിലവിലുള്ള പൊതു വിലക്കുറവുകൾക്ക് പുറമെയാണ് ഈ ലോകകപ്പ് സ്പെഷ്യൽ ഡിസ്കൗണ്ടുകൾ ലഭ്യമാകുക. ലോകകപ്പ് ആവേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ വേറിട്ട പരീക്ഷണം ഫുട്ബോൾ പ്രേമികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ മികച്ച അനുഭവമാകുമെന്ന് സപ്ലൈകോ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.