മോണ്ടെറെ: ലോകകപ്പ് റൗണ്ട് 32 ൽ കരുത്തരായ നെതർലൻഡിനെ അട്ടിമറിച്ച് മൊറോക്കോ പ്രീ ക്വാർട്ടറിൽ. നിശ്ചിത സമയത്തും അധികസമയത്തും 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞ ആവേശപ്പോരാട്ടത്തിൽ, പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്‌കോറിനാണ് അറ്റ്ലസ് ലയൺസ് വിജയം കൊയ്തത്. ഷൂട്ടൗട്ടിൽ അവസാനകിക്കെടുത്ത ഇസ്മയേൽ സായിബാരി വിജയഗോൾ നേടിയതോടെ മൊറോക്കൻ ആരാധകർ ആവേശക്കടലിലായി.
മത്സരത്തിന്റെ 72-ാം മിനിറ്റിൽ കോഡി ഗക്പോയിലൂടെയാണ് നെതർലൻഡ്‌സ് ലീഡ് നേടിയത്. ഡച്ച് പട വിജയം ഉറപ്പിച്ചെന്ന് കരുതിയ നിമിഷത്തിലാണ്, ഇഞ്ചുറി ടൈമിൽ (90+1 മിനിറ്റ്) ഡിയോപ്പ് മൊറോക്കോയ്ക്കായി സമനില ഗോൾ നേടിയത്. ഈ ഗോൾ കളിയിൽ മൊറോക്കോയ്ക്ക് പുതിയ ജീവൻ നൽകുകയായിരുന്നു. അധികസമയത്തെ 30 മിനിറ്റുകളിൽ ഇരു ടീമുകളും ഗോളിനായി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
പെനാൽറ്റി ഷൂട്ടൗട്ടിൽ മികച്ച പ്രകടനം പുറത്തെടുത്ത മൊറോക്കൻ താരങ്ങൾ നെതർലൻഡ്‌സിനെ നിഷ്പ്രഭരാക്കി. സമ്മർദത്തിനിടയിലും പതറാതെ സായിബാരി അവസാന കിക്കും ലക്ഷ്യത്തിലെത്തിച്ചപ്പോൾ നെതർലൻഡ്‌സിന്റെ ലോകകപ്പ് യാത്രയ്ക്ക് അന്ത്യമായി. പ്രതിരോധത്തിലും ആക്രമണത്തിലും ഒരുപോലെ മികച്ചുനിന്ന മൊറോക്കോയുടെ ചരിത്രപരമായ ജയമാണിത്.
മെക്സിക്കോയിലെ മോണ്ടെറെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ തുടക്കം മുതൽ ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. പത്താം മിനിറ്റിൽ മൊറോക്കോ താരം ഇസ്മയേൽ സൈബാരിയും ഡച്ച് താരം ജാൻ പോൾ വാൻ ഹെക്കെയും തമ്മിൽ കയ്യാങ്കളിയിലേക്ക് നീങ്ങിയത് കളിക്കളത്തിൽ നേരിയ സംഘർഷത്തിന് കാരണമായി. റഫറി വിൽട്ടൺ സാംപിയോ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
മത്സരം ഇരുപതാം മിനിറ്റിൽ എത്തിയപ്പോൾ മൊറോക്കോ ആദ്യത്തെ വലിയ ഭീഷണി ഉയർത്തി. വലതുവിങ്ങിൽ നിന്ന് അഷ്റഫ് ഹക്കിമി നൽകിയ മനോഹരമായ ക്രോസ് എൽ അയ്നൗയി പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും, ഡച്ച് ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗന്റെ മിന്നുന്ന സേവ് നെതർലൻഡ്സിനെ രക്ഷിച്ചു. തൊട്ടുപിന്നാലെ വന്ന മൊറോക്കൻ താരത്തിന്റെ ലോങ് റേഞ്ചർ ഷോട്ട് ബാറിന് മുകളിലൂടെ പറന്നു.
മത്സരത്തിന്റെ തുടക്കം മുതൽക്ക് മികച്ച മുന്നേറ്റങ്ങൾ നടത്തിയ മൊറോക്കോ, ഡച്ച് ഗോൾകീപ്പർ ബാർട്ട് വെർബ്രൂഗനെ പലതവണ പരീക്ഷിച്ചിരുന്നു. മറുവശത്ത് കോഡി ഗക്പോയും സുമർവില്ലും ഡച്ച് മുന്നേറ്റങ്ങൾ നയിച്ചെങ്കിലും മൊറോക്കൻ പ്രതിരോധത്തിന്റെ മതിൽക്കെട്ടുകൾ ഭേദിക്കാൻ അവർ ഏറെ പ്രയാസപ്പെട്ടു. ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ കുതിച്ച നെതർലൻഡ്‌സിനെ പ്രീക്വാർട്ടറിൽ തന്നെ മടക്കിയയച്ചാണ് മൊറോക്കോ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.