കനാസ് സിറ്റി: ലോകകപ്പിലെ ആദ്യ മത്സരത്തിനായി തയ്യാറെടുക്കുന്നതിനിടെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ടീം ക്യാമ്പിലെ മോഷണം. കളിക്കാരുടെ ബൂട്ടുകൾ, പന്ത് മുതൽ ടീം കോച്ചിങ് സ്റ്റാഫ് കളി തന്ത്രങ്ങൾ എഴുതിവെക്കുന്ന വൈറ്റ് ബോർഡ്, മസാജ് ടേബിൾ ഉൾപ്പെടെ മോഷണം പോയതായാണ് റിപ്പോർട്ട്. ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ബുധനാഴ്ച രാത്രി ക്രൊയേഷ്യയെ നേരിടാനിരിക്കെയാണ് ടീം ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് കളിക്കാരുടെ ബൂട്ടും മറ്റും മോഷണം പോയത്.
ഫ്ലോറിഡയിലെ പ്രീ-ടൂർണമെന്റ് ബേസിൽ നിന്നും മിസ്സോറി കൻസാസ് സിറ്റിയിലെ ക്യാമ്പിലേക്ക് പരിശീലന ഉപകരണങ്ങൾ എത്തിക്കുന്നതിനിടെയാണ് മോഷണം നടന്നത്. കളിക്കാരുടെ പരിശീലനത്തിനായി ഒരു പന്ത് മാത്രം മാറ്റിവെച്ച് ബാക്കിയുള്ളവ മോഷ്ടാവ് അടിച്ചുമാറ്റി. മത്സരത്തിനായി അണിയാനുള്ള ബൂട്ടുകളും കള്ളൻ കൊണ്ടുപോയി. കോച്ച് തോമസ് തുഹെലും കളിക്കാരും ശനിയാഴ്ച കൻസാസ് സിറ്റിയിൽ എത്തുന്നതിന് മുമ്പായി കളിയുപകരണങ്ങളും കിറ്റും എത്തിക്കാനായിരുന്നു പ്ലാൻ. ഞായറാഴ്ച ടീമിന്റെ ആദ്യ മുഴുസമയ പരിശീലന സെഷൻ തുടങ്ങുമെന്നാണ് അറിയിച്ചത്. മോഷ്ടാവ് പണിയൊപ്പിച്ചതോടെ ഇതും താളംതെറ്റി.
േഫ്ലാറിഡയിൽ നിന്നും വാഹനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനിടെ മോഷണം നടന്നുവെന്നാണ് അനുമാനം.
ക്യാപ്റ്റൻ ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയ സൂപ്പർ താരങ്ങളുടെ പ്രത്യേകം രൂപകൽപന ചെയ്ത മാച്ച് ബൂട്ടുകളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടുന്നു. കളിയുപകരണങ്ങൾ നഷ്ടമായത് ലോകകപ്പ് ആതിഥേയരായ അമേരിക്കക്കും നാണക്കേടായി. കൻസാസ് സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയം തോന്നിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.