സമനില ഗോൾ നേടിയ ദൈചി കമാഡയുടെ ആഘോഷം

തോൽക്കാൻ മനസ്സില്ലാതെ സാമുറായ് പോരാളികൾ; 89-ാം മിനിറ്റിലെ മാന്ത്രിക ഗോളിൽ ഡച്ച് പടയെ സമനിലയിൽ തളച്ച് ജപ്പാൻ

ടെക്സസ് (യു.എസ്): ലോകകപ്പ് ഫുട്ബാളിന്റെ ഗ്രൂപ്പ് എഫിലെ ആവേശപ്പോരാട്ടത്തിൽ യൂറോപ്യൻ കരുത്തരായ നെതർലൻഡ്സിനെ സമനിലയിൽ തളച്ച് ജപ്പാന്റെ 'സാമുറായ് ബ്ലൂസ്'. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ദൈചി കമാഡ നേടിയ തകർപ്പൻ ഗോളിലാണ് ജപ്പാൻ ഡച്ച് പടയെ 2-2 എന്ന നിലയിൽ സമനിലയിൽ കുരുക്കിയത്. ടെക്സസിലെ ഡാളസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നുവെങ്കിലും, രണ്ടാം പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയതോടെ മത്സരം ആവേശത്തിന്റെ കൊടുമുടിയിലെത്തി.

രണ്ടുതവണ മുന്നിലെത്തിയ ശേഷമാണ് നെതർലൻഡ്സിന് സമനില വഴങ്ങേണ്ടി വന്നത്. തുടക്കം മുതലേ ആക്രമിച്ച് കളിച്ച നെതർലൻഡ്സ് 70 ശതമാനത്തോളം പന്ത് നിയന്ത്രിച്ച ഡച്ച് പടയാണ് മത്സരത്തിൽ ആദ്യം വലകുലുക്കിയത്. 51-ാം മിനിറ്റിൽ ലിവർപൂൾ താരം റയാൻ ഗ്രാവൻബർച്ചിന്റെ ക്രോസിൽ നിന്ന് ക്യാപ്റ്റൻ വിർജിൽ വാൻ ഡൈക് ഉഗ്രനൊരു ഹെഡറിലൂടെ നെതർലൻഡ്സിനെ മുന്നിലെത്തിച്ചു. വാൻ ഡൈകിന്റെ ആദ്യ ലോകകപ്പ് ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ ഡച്ചിന്റെ ആഘോഷങ്ങൾക്ക് ആയുസ്സ് കുറവായിരുന്നു.

ആറ് മിനിറ്റുകൾക്കകം (57-ാം മിനിറ്റ്) തകേഫുസ കുബോയുടെ അസിസ്റ്റിൽ നിന്ന് ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ലോങ് റേഞ്ചറിലൂടെ കെയ്‌റ്റോ നകാമുറ ജപ്പാന് സമനില സമ്മാനിച്ചു. മത്സരത്തിന്റെ 64-ാം മിനിറ്റിൽ ക്രിസെൻസിയോ സമ്മർവില്ലെയിലൂടെ നെതർലൻഡ്സ് വീണ്ടും ലീഡെടുത്തു. സമ്മർവില്ലെയുടെ ഇടംകാലൻ ഷോട്ട് ജപ്പാൻ ഗോൾകീപ്പർ സിയോൺ സുസുക്കിയെ മറികടന്ന് വലയിൽ പതിക്കുകയായിരുന്നു. ഈ ഗോളോടെ നെതർലൻഡ്സ് വിജയം ഉറപ്പിച്ച ഘട്ടത്തിലാണ് ജപ്പാന്റെ വജ്രായുധമായ ദൈചി കമാഡ രക്ഷകനായി അവതരിച്ചത്.

89-ാം മിനിറ്റിൽ കോർണർ കിക്കിൽ നിന്നുള്ള പന്ത് ഹെഡറിലൂടെ വലയിലെത്തിച്ച് കമാഡ ജപ്പാന് അവിസ്മരണീയമായ സമനില സമ്മാനിച്ചു. ലോകകപ്പ് ചരിത്രത്തിൽ ജപ്പാൻ നേടുന്ന ഏറ്റവും വൈകിയ ഗോൾ കൂടിയാണിത്. മത്സരശേഷം ജപ്പാൻ ആരാധകർ സ്റ്റേഡിയം വൃത്തിയാക്കിയതും കായികലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഗ്രൂപ്പ് എഫിൽ സ്വീഡൻ, ടുണീഷ്യ എന്നിവരാണ് മറ്റ് ടീമുകൾ. അടുത്ത മത്സരത്തിൽ നെതർലൻഡ്സ് സ്വീഡനെയും ജപ്പാൻ ടുണീഷ്യയെയും നേരിടും. 

Tags:    
News Summary - Japan equalizes with Dutch team with magical goal in 89th minute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.