ടെക്സാസ് : ലോകകപ്പിലെ ഗ്രൂപ് ഇയിൽ വിജയ കുതിപ്പ് തുടരാൻ ജർമനി ഇന്ന് വീണ്ടും ബൂട്ട്കെട്ടും. ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ച 1.30ന് ഐവറികോസ്റ്റുമായാണ് അലമാനിയയുടെ പോരാട്ടം. ആദ്യ കളിയിൽ കുറസോവയെ 7-1ന് തകർത്ത ജർമനി തകർപ്പൻ ഫോമിലാണ്. കഴിഞ്ഞ 10 മാസത്തിനിടെ തോൽവിയറിയാത്ത പത്താം മത്സരത്തിലേക്കാണ് ജർമനി ബൂട്ടുകെട്ടുന്നത്. ഒമ്പത് കളികളിലും രണ്ടോ അതിലധികമോ ഗോൾ നേടിയിരുന്നു. ലോകകപ്പിൽ ഏഴോ അതിലധികമോ ഗോൾ നേടിയ അഞ്ച് കളികളാണ് ഈ നൂറ്റാണ്ടിൽ നടന്നത്. ഇതിൽ മൂന്ന് കളികളിൽ ഏഴ് ഗോളുകൾ ജർമനിയുടെ വകയായിരുന്നു.
ജർമനിയുടെ വലകാക്കുക വെറ്ററൻ താരം മാനുവൽ ന്യുയറാണ്. മുൻനിരയിൽ ലെറോയി സാനെയും ജമാൽ മുസിയാലയും ഫ്ലോറിയൻ വിറ്റ്സും കെയ് ഹാവെറ്റ്സുമുണ്ട്. കഴിഞ്ഞ കളിയിൽ പകരക്കാരനായിരുന്ന ഉണ്ടാവ് ആദ്യ ഇലവനിലെത്താനും സാധ്യതയുണ്ട്. ലക്ഷ്യം തെറ്റാത്ത ആക്രമണകാരിയാണ് ഈ താരം. നേരത്തേ, വിസ നിഷേധിക്കപ്പെട്ട എലെ വാഹിക്ക് വിലക്ക് നീങ്ങിയതിനാൽ കാനഡയിൽ നടക്കുന്ന ഈ കളിയിൽ ഐവറികോസ്റ്റിനായി കളിക്കാം. ആദ്യകളിയിൽ എക്വഡോറിനെ 1-0ന് ഐവറികോസ്റ്റ് തോൽപിച്ചിരുന്നു. ഇതേ ഗ്രൂപ്പിൽ ഇന്ത്യൻ സമയം ഞായറാഴ്ച രാവിലെ 5.30ന് എക്വഡോർ കുറസോവയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.