ഡാലസ്: ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെതിരെ ആദ്യ പകുതിയിൽ നോർവെ ഒരു ഗോളിന് മുന്നിൽ. മത്സരത്തിന്‍റെ 39ാം മിനിറ്റിൽ അന്‍റോണിയോ നുസയാണ് ഒരു ലോങ് റേഞ്ചർ ഷോട്ടിലൂടെ നോർവയെ മുന്നിലെത്തിച്ചത്.
ബോക്സിനു മുന്നിൽനിന്ന് നായകൻ മാർട്ടിൻ ഒഡെഗാർഡ് ഇടതു മൂലയിലേക്ക് നൽകിയ പാസ് പിടിച്ചെടുത്ത നുസ, ബോക്സിനുള്ളിലേക്ക് കയറി തൊടുത്ത ഒരു കർവിങ് ഷോട്ട് പോസ്റ്റിന്‍റെ മുകളിലെ വലത്തെ മൂലയിലേക്ക് പറന്നിറങ്ങി. പന്ത് ഡൈവ് ചെയ്ത് തടുക്കാനുള്ള ഐവറി കോസ്റ്റ് ഗോൾ കീപ്പർ യാഹിയ ഫൊഫാനയുടെ ശ്രമം വിഫലമായി.
ഇന്ന് ജയിക്കുന്നവർക്ക് പ്രീ-ക്വാർട്ടറിൽ ബ്രസീലാണ് എതിരാളികൾ. ലീഡ് നേടിയതിനു തൊട്ടു പിന്നാലെ നോർവെ ആക്രമണം കടുപ്പിച്ചു. തുടരെ തുടരെ രണ്ടു ഗോൾ ശ്രമങ്ങളാണ് ഐവറി കോസ്റ്റ് പ്രതിരോധിച്ചത്. മൂന്നാം മിനിറ്റിൽ നോർവെയുടെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലണ്ടിന്‍റെ പെനാൽറ്റി സ്പോട്ടിന് തൊട്ടരികിൽ നിന്നുള്ള ഹെഡർ ഗോൾ കീപ്പർ തടഞ്ഞു. പിന്നാലെ എട്ടാം മിനിറ്റിൽ ഐവറി കോസ്റ്റ് താരം യാൻ ഡിയൊമാൻഡെയുടെ ഗോൾശ്രമം വിഫലമായി. പന്തടക്കത്തിൽ മുൻതൂക്കം (56 ശതമാനം) നോർവേക്കാണ്.
ഐവറി കോസ്റ്റ് മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞെങ്കിലും, നോർവെയുടെ പ്രതിരോധം ഭേദിക്കാനായില്ല. എർലിങ് ഹാലണ്ട് ഉൾപ്പെടെയുള്ള നോർവീജിയൻ താരങ്ങൾ ഐവറി കോസ്റ്റ് പ്രതിരോധത്തിന് കനത്ത വെല്ലുവളി ഉയർത്തുന്നുണ്ട്. ആദ്യ പകുതിയുടെ അധിക സമയത്ത് (45+1) അനാവശ്യ ഫൗളിന് നുസക്ക് റഫറി മഞ്ഞ കാർഡ് നൽകി.
ചരിത്രത്തിൽ ആദ്യമായാണ് ഐവറി കോസ്റ്റ് ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്നത്. മറുവശത്ത്, 28 വർഷത്തെ ഇടവേളക്കുശേഷമാണ് നോർവെ ലോകകപ്പിനെത്തുന്നത്. ഇരു ടീമുകളും തമ്മിലുള്ള ആദ്യത്തെ അന്താരാഷ്ട്ര മത്സരമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.