അറ്റ്‌ലാന്റ: 2026 ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയോട് പൊരുതി വീണതിന് പിന്നാലെ ഫിഫയ്ക്ക് ഔദ്യോഗിക പരാതി നൽകി ഈജിപ്ത്. മാച്ച് റഫറിയായിരുന്ന ഫ്രാൻസ്വ ലെറ്റെക്‌സിയറുടെ വിവാദ തീരുമാനങ്ങൾക്കെതിരെയാണ് ഈജിപ്ഷ്യൻ ഫുട്ബാൾ അസോസിയേഷൻ ഫിഫയെ സമീപിച്ചിരിക്കുന്നത്. അറ്റ്‌ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷമാണ് ഈജിപ്ത് 3-2 ന് പരാജയപ്പെട്ടത്. കളിക്കളത്തിൽ തങ്ങൾ അർഹിച്ച ചരിത്ര വിജയം തട്ടിയെടുത്ത ഫ്രഞ്ച് റഫറിയെയും സംഘത്തെയും ടൂർണമെന്റിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്ന് അടിയന്തരമായി പുറത്താക്കണമെന്നാണ് ഈജിപ്തിന്റെ പ്രധാന ആവശ്യം.
ഈജിപ്ത് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഹാനി അബോ റിദയാണ് ഫ്രഞ്ച് മാച്ച് ഒഫീഷ്യലുകൾക്കെതിരെ ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകിയതെന്ന് സ്പാനിഷ് കായിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മത്സരത്തിൽ ഈജിപ്തിന് പ്രതികൂലമായി വന്ന മുഴുവൻ വിവാദ തീരുമാനങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന് പരാതിയിൽ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. നിർണ്ണായക പിഴവുകൾ വരുത്തിയ ഫ്രഞ്ച് ഒഫീഷ്യലുകളെ ഈ ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങൾ നിയന്ത്രിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ഈജിപ്ത് ഫെഡറേഷൻ ഫിഫയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക ചാമ്പ്യന്മാർക്കെതിരെ ചോര നീരാക്കി പൊരുതിയ ഈജിപ്ഷ്യൻ താരങ്ങൾക്ക്, റഫറിയുടെ പക്ഷപാതപരമായ നിലപാടുകൾ വലിയ തിരിച്ചടിയാവുകയായിരുന്നു. മത്സരത്തിൽ ഈജിപ്ത് നേടിയ ഒരു സുപ്രധാന ഗോൾ വാർ പരിശോധനയിലൂടെ നിഷേധിച്ചതാണ് ഇതിൽ പ്രധാനം. കൂടാതെ, ഇഞ്ചുറി ടൈമിൽ അർജന്റീനൻ താരം എൻസോ ഫെർണാണ്ടസ് വിജയഗോൾ നേടുന്നതിന് തൊട്ടുമുൻപ് ബോക്സിൽ വെച്ച് ഈജിപ്ത് താരത്തെ വീഴ്ത്തിയതിന് വ്യക്തമായ പെനാൽറ്റി ലഭിക്കേണ്ടതായിരുന്നു. എന്നാൽ അലക്സിസ് മാക് അലിസ്റ്റർ വരുത്തിയ ഈ ഫൗൾ വാർ പരിശോധിക്കാൻ പോലും റഫറി തയ്യാറായില്ല എന്നത് ഈജിപ്ഷ്യൻ ക്യാമ്പിനെ കടുത്ത രോഷത്തിലാക്കിയിട്ടുണ്ട്.
തങ്ങൾ കൊടിയ വഞ്ചനയ്ക്ക് ഇരയായെന്നും കടുത്ത അനീതിയാണ് നേരിട്ടതെന്നുമാണ് ഈജിപ്ത് പരിശീലകൻ ഹൊസാം ഹസ്സൻ വികാരാധീനനായി പ്രതികരിച്ചത്. "ഞങ്ങളെ നിർദ്ദയം ചതിക്കുകയായിരുന്നു. ഫെയർ പ്ലേ എന്നൊന്ന് അവിടെ ഉണ്ടായിരുന്നില്ല. ലോക ചാമ്പ്യന്മാരെക്കാൾ മികച്ച പ്രകടനമാണ് ഞങ്ങളുടെ താരങ്ങൾ പുറത്തെടുത്തത്. എന്നാൽ മൈതാനത്തിന് പുറത്തുനിന്നുള്ള ബാഹ്യ ഇടപെടലുകൾ ഫലത്തെ സ്വാധീനിച്ചു. അവർക്ക് നിലവിലെ ചാമ്പ്യന്മാരെയും ലയണൽ മെസ്സിയെയും ടൂർണമെന്റിൽ നിലനിർത്തേണ്ടതുണ്ടായിരുന്നു," ഹസ്സൻ തുറന്നടിച്ചു. കടുത്ത പ്രതിഷേധ സൂചകമായി ഈ ലോകകപ്പിലെ ഇനിയുള്ള ഒരു മത്സരവും താൻ കാണില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. വിയർപ്പൊഴുക്കി നേടിയെടുത്ത ഒരു വിജയം സാങ്കേതികത്വത്തിന്റെയും റഫറിയിങ്ങിന്റെയും പേരിൽ കവർന്നെടുക്കപ്പെട്ടതിന്റെ കടുത്ത വേദനയിലാണ് ഈജിപ്ഷ്യൻ ഫുട്ബോൾ ലോകം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.