ഹ്യൂഗോ ബ്രൂസ്
ലോസ് ആഞ്ചലസ്: ഫിഫ ലോകകപ്പ് 2026ൽ നിന്ന് ദക്ഷിണാഫ്രിക്ക പുറത്തായതിന് പിന്നാലെ, തന്റെ പരിശീലക കരിയറിന്റെ ഭാവി സംബന്ധിച്ച നിർണായക സൂചനകൾ നൽകി ഹെഡ് കോച്ച് ഹ്യൂഗോ ബ്രൂസ്. കടുത്ത നിരാശയും വിഷമവും ഉള്ള സമയങ്ങളിൽ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നത് ബുദ്ധിയല്ലെന്നും, വരും ദിവസങ്ങളിൽ ആലോചിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും, ഇനിയൊരു ലോകകപ്പിൽ താൻ കോച്ചായി ഉണ്ടാകില്ലെന്നും 2026ലേത് തന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്നും 74കാരനായ ഈ ബെൽജിയംകാരൻ സൂചന നൽകി.
ലോസ് ആഞ്ചലസിൽ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 32 മത്സരത്തിൽ കാനഡയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റാണ് ദക്ഷിണാഫ്രിക്ക ടൂർണമെന്റിൽ നിന്ന് പുറത്തായത്. മത്സരത്തിന്റെ 92-ാം മിനിറ്റിൽ സ്റ്റീഫൻ യുസ്റ്റാക്വിയോ നേടിയ ഗോളാണ് ദക്ഷിണാഫ്രിക്കയുടെ സ്വപ്നങ്ങൾ തകർത്തത്. എങ്കിലും, തങ്ങളുടെ ഫുട്ബാൾ ചരിത്രത്തിൽ ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കാൻ സാധിച്ചു എന്ന വലിയ നേട്ടത്തോടെയാണ് ദക്ഷിണാഫ്രിക്കൻ ടീം മടങ്ങുന്നത്.
തോൽവിയുടെ നിരാശയിലും തന്റെ ടീമിന്റെ ചരിത്രപരമായ മുന്നേറ്റത്തിൽ അഭിമാനിച്ചാണ് ഹ്യൂഗോ ബ്രൂസ് സംസാരിച്ചത്. ‘വിഷമിച്ചിരിക്കുന്ന സമയത്ത് ഭാവി കാര്യങ്ങളെക്കുറിച്ച് തീരുമാനമെടുക്കുന്നത് ശരിയല്ല. അടുത്ത കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാൻ കാര്യങ്ങൾ വിലയിരുത്തും. അതിനുശേഷമേ ഭാവി എന്താണെന്ന് തീരുമാനിക്കൂ. പക്ഷേ ഒന്നുറപ്പാണ്, ഇതെന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കും’ ഹ്യൂഗോ ബ്രൂസ് പറഞ്ഞു.
2021ൽ ടീമിന്റെ ചുമതലയേറ്റെടുത്ത ബ്രൂസ്, കടുത്ത അച്ചടക്കമുള്ളതും പോരാട്ടവീര്യമുള്ളതുമായ ഒരു സംഘമായി ദക്ഷിണാഫ്രിക്കയെ മാറ്റിയെടുത്തു. 2010ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിന് ശേഷം പിന്നീട് ഒരിക്കൽ പോലും യോഗ്യത നേടാനാകാതിരുന്ന ദക്ഷിണാഫ്രിക്കയെ 16 വർഷങ്ങൾക്ക് ശേഷമാണ് ബ്രൂസ് ലോകവേദിയിലേക്ക് തിരികെ എത്തിച്ചത്. വലിയ താരപ്പകിട്ടുകൾക്ക് പിന്നാലെ പോകാതെ, ആഭ്യന്തര ലീഗിലെ കളിക്കാരെ ഒന്നിച്ച് അണിനിരത്തി മികച്ചൊരു ടീം ഘടന ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക2026 ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ തുടക്കം അത്ര ശുഭകരമായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ മെക്സിക്കോയോട് 2-0 ന് അവർ പരാജയപ്പെട്ടു. രണ്ട് കളിക്കാർ ചുവപ്പ് കാർഡ് കണ്ട് പുറത്തായ ആ മത്സരം വലിയ തിരിച്ചടിയായിരുന്നു. എന്നാൽ അവിടെനിന്ന് ശക്തമായി തിരിച്ചുവന്ന അവർ ചെക്ക് റിപ്പബ്ലിക്കിനോട് 1-1 ന് സമനില വഴങ്ങുകയും, തൊട്ടടുത്ത മത്സരത്തിൽ കരുത്തരായ ദക്ഷിണ കൊറിയയെ 1-0ന് അട്ടിമറിക്കുകയും ചെയ്തു.
ഇതോടെയാണ് 1998, 2002, 2010 ലോകകപ്പുകളിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ചരിത്രമുള്ള ദക്ഷിണാഫ്രിക്ക, ആദ്യമായി നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി ചരിത്രം കുറിച്ചത്. കാനഡക്കെതിരായ മത്സരത്തിൽ അവസാന നിമിഷം വരെ മികച്ച പ്രതിരോധം തീർത്തെങ്കിലും ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോൾ അവർക്ക് വിനയായി. എങ്കിലും വരും തലമുറക്ക് വലിയ ആത്മവിശ്വാസം നൽകുന്ന പ്രകടനത്തോടെയാണ് ദക്ഷിണാഫ്രിക്കൻ സംഘം കളം വിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.