"നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലോകം ഉറ്റുനോക്കുന്ന ആ കളിമുറ്റം. അവിടെ ഉയരുന്ന ഓരോ ആരവത്തിനും, വീഴുന്ന ഓരോ ഗോളിനും പിന്നിൽ ചില മനുഷ്യരുണ്ട്. കളിക്കളത്തിലെ പുൽത്തകിടിൽ തങ്ങളുടെ ജീവിതം കൊണ്ട് കവിതയെഴുതിയവർ. ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, കണക്കുകൾക്കും റെക്കോഡുകൾക്കും അപ്പുറം ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്ന ചില മുഖങ്ങളുണ്ട്. പ്രതിഭയും കഠിനാധ്വാനവും ഒത്തുചേർന്നപ്പോൾ ലോകകപ്പിനെ സ്വന്തം തട്ടകമാക്കി മാറ്റിയവർ. കാൽപന്തിന്‍റെ വിശ്വമേളയിലെ എക്കാലത്തെയും മികച്ച ആ പത്ത് ഇതിഹാസ താരങ്ങൾ ആരൊക്കെയാണ്? ഫുട്ബോൾ ലോകത്തെ പ്രമുഖ വെബ്സൈറ്റായ 'ഗോൾ' തെരഞ്ഞെടുത്തിട്ടുള്ള ആ അതുല്യ പ്രതിഭകൾ ഇവരാണ്
1. പെലെ (ബ്രസീൽ): ഫുട്ബോളിന്റെ രാജാവ്. മൂന്ന് ലോകകപ്പുകളിൽ (1958, 1962, 1970) ബ്രസീലിനെ ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഒരേയൊരു താരം. 17-ാം വയസ്സിൽ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച പെലെ, 1970-ലെ മെക്സിക്കോ ലോകകപ്പിൽ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
2. ലയണൽ മെസി (അർജന്റീന): പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഖത്തറിൽ അർജന്റീനയെ ലോകചാമ്പ്യന്മാരാക്കിയ മെസി, 1986-ൽ മറഡോണ കാഴ്ചവെച്ചതിന് സമാനമായ മാന്ത്രിക പ്രകടനമാണ് പുറത്തെടുത്തത്. ഒരു ലോകകപ്പിന്റെ എല്ലാ നോക്കൗട്ട് റൗണ്ടുകളിലും ഗോൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് മെസിയുടെ പേരിൽ കുറിക്കപ്പെട്ടു.
3. ഡീഗോ മറഡോണ (അർജന്റീന): 1986-ലെ മെക്സിക്കോ ലോകകപ്പിൽ ഏകനായി ലോകകപ്പ് പിടിച്ചടക്കിയ ഇതിഹാസം. അർജന്റീന നേടിയ 14 ഗോളുകളിൽ 10 എണ്ണത്തിലും നേരിട്ട് പങ്കുവഹിച്ച മറഡോണ, ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ നേടിയ ‘നൂറ്റാണ്ടിന്റെ ഗോൾ’ കൊണ്ട് ഫുട്ബോൾ ചരിത്രത്തിൽ അനശ്വരനായി.
4. റൊണാൾഡോ (ബ്രസീൽ): 1998-ലെ ആഘാതങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ്, 2002-ൽ ബ്രസീലിന് അഞ്ചാം കിരീടം സമ്മാനിച്ച ‘ഫെനോമിനോ’. ലോകകപ്പിൽ എട്ടു ഗോളുകൾ അടിച്ച് ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ റൊണാൾഡോ, വേഗതയും കരുത്തും ഒത്തിണങ്ങിയ അപൂർവ്വ പ്രതിഭയായിരുന്നു.
5. ഫ്രാൻസ് ബെക്കൻബോവർ (ജർമനി): പ്രതിരോധത്തിലും മധ്യനിരയിലും ഒരേപോലെ തിളങ്ങിയിരുന്ന ജർമനിയുടെ ഈ ഇതിഹാസം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ‘സ്വീപ്പർ’ ആയിരുന്നു. 1974-ൽ പശ്ചിമ ജർമനിയെ ലോകകിരീടത്തിലേക്ക് നയിച്ചതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു.
6. കഫു (ബ്രസീൽ): മൂന്ന് ലോകകപ്പ് ഫൈനലുകളിൽ കളിച്ച ഏക താരമെന്ന അപൂർവ്വ റെക്കോർഡ് ഇദ്ദേഹത്തിന് സ്വന്തം. വിങ്ങറായി കുതിക്കുന്ന ഒരു ഡിഫൻഡർ എന്ന നിലയിൽ കഫു തീർത്ത തന്ത്രങ്ങൾ ഇന്നും ഫുട്ബോൾ പാഠപുസ്തകങ്ങളിൽ ചർച്ചയാകുന്നു. 2002-ൽ ക്യാപ്റ്റനായി കിരീടമുയർത്തിയ നിമിഷം ആരാധകർക്ക് എന്നും ആവേശമാണ്.
7. ഗെർഡ് മുള്ളർ (ജർമനി): പെനാൽറ്റി ബോക്സിനുള്ളിൽ ഇത്രയും അപകടകാരിയായ മറ്റൊരു താരമില്ലെന്ന് പറയാം. 1974-ലെ ഫൈനലിൽ ജർമനിക്കായി വിജയഗോൾ നേടിയത് മുള്ളറായിരുന്നു. ജർമനിയുടെ ഈ ഗോളടി യന്ത്രം ലോകകപ്പിൽ 14 ഗോളുകളാണ് സ്വന്തമാക്കിയത്.
8. കിലിയൻ എംബാപ്പെ (ഫ്രാൻസ്): ആധുനിക ഫുട്ബോളിലെ അത്ഭുത ബാലൻ. ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ മാത്രം താരം. കേവലം 27 വയസ്സിനുള്ളിൽ ലോകകപ്പിൽ 14 ഗോളുകൾ നേടിയ എംബാപ്പെ, വരും വർഷങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോറർ ആകുമെന്നതിൽ തർക്കമില്ല.
9. സിനദിൻ സിദാൻ (ഫ്രാൻസ്): 1998-ൽ ബ്രസീലിനെതിരെ ഫൈനലിൽ രണ്ട് ഗോളുകൾ അടിച്ച് ഫ്രാൻസിനെ ആദ്യമായി ചാമ്പ്യന്മാരാക്കിയ മാന്ത്രികൻ. 2006-ൽ അവസാന മത്സരത്തിലെ വിവാദമായ ഹെഡ്‌ബട്ട് വരെ കളിക്കളത്തിലെ ഒരോ ചലനവും സിദാൻ എന്ന താരത്തിന്റെ മികവിനെ വിളിച്ചോതുന്നതായിരുന്നു.
10. മിറോസ്ലാവ് ക്ലോസെ (ജർമനി): ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോളുകൾ (16) നേടിയ ജർമൻ താരം. ടീമിന് വേണ്ടി മാത്രം കളിക്കുന്ന, സ്വാർത്ഥതയില്ലാത്ത ഒരു സ്‌ട്രൈക്കർ എങ്ങനെയായിരിക്കണമെന്ന് ക്ലോസെ കാണിച്ചുതന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.