2026 ഫിഫ ലോകകപ്പ് ഇതിനോടകം തന്നെ ചരിത്രത്താളുകളിൽ ഇടംനേടിയിരിക്കുകയാണ്. ടൂർണമെന്റിൽ വെറും 33 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ പിറന്നതോടെ, കഴിഞ്ഞ 68 വർഷത്തിനിടെ ലോകകപ്പിൽ ഏറ്റവും വേഗത്തിൽ ഈ നാഴികക്കല്ല് പിന്നിടുന്ന ടൂർണമെന്റ് എന്ന റെക്കോർഡ് 2026 ലോകകപ്പ് സ്വന്തമാക്കി. പ്രതിരോധ പൂട്ടുപൊട്ടിച്ച് ഗോളടിമേളം നടക്കുന്ന ലോകകപ്പായാണ് ഈ ടൂർണമെന്റ് വിലയിരുത്തപ്പെടുന്നത്.
ജൂൺ 12-ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ (2-0) മെക്സിക്കോയുടെ ജൂലിയൻ ക്വിനോൺസാണ് ഈ ലോകകപ്പിലെ ആദ്യ ഗോൾ നേടിയത്. ഞായറാഴ്ച സ്വീഡനെതിരെ 5-1ന് വിജയിച്ച മത്സരത്തിൽ നെതർലാൻഡ്‌സിനായി കോഡി ഗാക്പോ നേടിയ ഗോളാണ് ഈ ലോകകപ്പിലെ 100-ാം ഗോളായി മാറിയത്. സ്വീഡനെതിരെ ഡച്ച് പട നേടിയ മൂന്നാമത്തെ ഗോളായിരുന്നു ഇത്. 1982, 2014 ലോകകപ്പുകളിലെ 36 മത്സരങ്ങൾ എന്ന റെക്കോർഡും, 1978, 1994 ലോകകപ്പുകളിലെ 38 മത്സരങ്ങൾ എന്ന റെക്കോർഡുമാണ് ഇത്തവണ തിരുത്തപ്പെട്ടത്. വെറും 20 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ പിറന്ന 1954-ലെ സ്വിറ്റ്സർലൻഡ് ലോകകപ്പാണ് (പടിഞ്ഞാറൻ ജർമനി ചാമ്പ്യൻമാരായി) എക്കാലത്തെയും വലിയ റെക്കോർഡ് കൈയ്യാളുന്നത്.
ഡച്ച് പടയ്ക്കും സെഞ്ച്വറി
ടൂർണമെന്റിലെ 100-ാം ഗോളിന് പുറമെ നെതർലാൻഡ്സ് സ്വന്തം പേരിലും അന്ന് ഒരു ചരിത്രനേട്ടം കുറിച്ചു. സ്വീഡനെതിരായ മത്സരത്തിന്റെ 17-ാം മിനിറ്റിൽ ബ്രയാൻ ബ്രോബ്ബി തന്റെ രണ്ടാമത്തെ ഗോൾ നേടിയതോടെ ലോകകപ്പ് ചരിത്രത്തിൽ 100 ഗോളുകൾ തികയ്ക്കുന്ന എട്ടാമത്തെ രാജ്യമായി നെതർലാൻഡ്സ് മാറി. അഞ്ചാം മിനിറ്റിൽ ഗാക്പോയുടെ അസിസ്റ്റിലൂടെയായിരുന്നു ബ്രോബ്ബി ഡച്ചുകാർക്ക് സ്വപ്നതുല്യമായ തുടക്കം നൽകിയത്.
ലോകകപ്പ് ചരിത്രത്തിലെ 1000-ാം മത്സരം
ലോകകപ്പ് ചരിത്രത്തിലെ മറ്റൊരു സുവർണ്ണ നേട്ടത്തിനും ഈ ടൂർണമെന്റ് സാക്ഷ്യം വഹിച്ചു. ഗ്രൂപ്പ് എഫിൽ മൊണ്ടെറി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജപ്പാൻ-തുനീഷ്യ പോരാട്ടം ഫിഫ ലോകകപ്പ് ചരിത്രത്തിലെ 1000-ാമത്തെ മത്സരമായിരുന്നു. "1000-ാം മത്സരം ഫുട്ബോളിനോടുള്ള മനുഷ്യരാശിയുടെ അചഞ്ചലമായ സ്നേഹത്തിന്റെയും ദീർഘായുസ്സിന്റെയും പ്രതീകമാണ്. അതിരുകൾ ഭേദിച്ച് ജനസമൂഹങ്ങളെയും രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന ഫുട്ബോളിന്റെ സവിശേഷമായ കഴിവിന്റെ തെളിവ് കൂടിയാണിത്," ഫിഫ വ്യക്തമാക്കി.
48 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന 2026 ലോകകപ്പിൽ ആകെ 12 ഗ്രൂപ്പുകളാണുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും, മൂന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും മികച്ച എട്ട് ടീമുകളുമാകും നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുക. ഗോളുകളുടെ ഈ കുത്തൊഴുക്ക് വരാനിരിക്കുന്ന നോക്കൗട്ട് മത്സരങ്ങളുടെ ആവേശം വാനോളമുയർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.