ചമന്‍ ചാക്കോ, ഷമീര്‍ മുഹമ്മദ്, നിഷാദ് യൂസഫ്! മലയാളസിനിമയിലെ മാന്ത്രിക വിരലുകള്‍

 ക്ഷന്‍പടങ്ങളില്‍ താരങ്ങളുടെയും സ്റ്റണ്ട് ഡയറക്ടര്‍മാരുടെയും മെയ്‌വഴക്കം പോലെ പ്രധാനമാണ് എഡിറ്റര്‍മാരുടെ കൈവഴക്കവും. ദ്രുതവേഗത്തിലുള്ള എഡിറ്റിങ് താളമാണ് പുതിയആക്ഷന്‍ സിനിമകളുടെ യുഎസ്പി. അങ്കമാലി ഡയറീസ് മുതല്‍ ആര്‍ഡിഎക്‌സ് വരെയുള്ള തല്ലുപടങ്ങള്‍ അതിനുതെളിവാണ്. സ്‌ക്രീനില്‍ എഡിറ്റര്‍മാരുടെ പേരുകള്‍ കണ്ടാല്‍ കൈയടിച്ചുതുടങ്ങിയിരിക്കുന്നു.

മലയാള സിനിമയില്‍ 'ഹീറോകളായ' മൂന്നു എഡിറ്റര്‍മാരാണ് അങ്കമാലി ഡയറീസിന്റെ ഷമീര്‍ മുഹമ്മദ്, തല്ലുമാലയുടെ നിഷാദ് യൂസഫ്, ആര്‍ഡിഎക്‌സിന്റെ ചമന്‍ ചാക്കോ എന്നിവര്‍. മൂന്നു ആക്ഷന്‍ സിനിമകളുടെയും നട്ടെല്ലുകളായിരുന്നു ഇവര്‍. ലാഗില്ലാതെ അഭ്രപാളിയില്‍ നിന്നു കണ്ണെടുക്കാതെ ഉദ്യോഗമുനയില്‍ നിര്‍ത്തിയ കൈവിരലുകള്‍. കളയിലാണ് ചമന്‍ ചാക്കോ വരവറിയിക്കുന്നത്. ഇപ്പോഴിതാ ആര്‍ഡിഎക്‌സില്‍ ചമന്‍ കിടുവര്‍ക്കാണ് ചെയ്തുവച്ചിരിക്കുന്നത്. ആര്‍എഡിഎക്‌സില്‍ ചമന്റെ കട്ടുംവെട്ടും പൊളിയാണ്. 2018 സിനിമയുടെ വന്‍വിജയം അയാളപ്പെടുത്തുമ്പോള്‍ അതില്‍ ചമന്‍ ചാക്കോയുടെ പേരുണ്ട്. ഇബിലീസ് മേക്കിങ് വീഡിയോ എഡിറ്റ് ചെയ്തതാണ് ആദ്യപരിപാടി. പിന്നീട് ഫോറന്‍സിക് എന്ന സിനിമയുടെ സ്‌പോട്ട് എഡിറ്ററായി. കളയുടെ സ്‌പോട്ട് എഡിറ്ററായും വിളിച്ചു. അങ്ങനെ കള സിനിമ മുഴുവനായി തന്നെ ചമന്‍ എഡിറ്റ് ചെയ്തു.

ഷമീര്‍ മുഹമ്മദ് അങ്കമാലീസില്‍ നല്‍കിയ റിയലിസ്റ്റിക് ടോണ്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരുന്നു. അങ്കമാലി ഡയറീസ് ഷമീര്‍ മുഹമ്മദിനെ ദക്ഷിണേന്ത്യയിലെ തിരക്കുള്ള എഡിറ്റര്‍മാരിലൊരാളായി മാറ്റുകയായിരുന്നു. ഷങ്കര്‍ വരെ ഷമീറിനെ വിളിച്ചതും ആക്ഷന്‍ സിനിമകളുടെ എഡിറ്റിങ് വേഗത കണ്ടാണ്. ഒരു മെക്സിക്കന്‍ അപാരതയും അങ്കമാലി ഡയറീസും ഓരേസമയമാണ് എഡിറ്റ് ചെയ്തത്. രണ്ട് സിനിമകളും വ്യത്യസ്തമായ മൂഡായിരുന്നു. വെല്ലുവിളിയായിരുന്നുവെങ്കിലും രണ്ടുചിത്രങ്ങളുടെയും എഡിറ്റിങ് രീതി പ്രശംസിക്കപ്പെട്ടു. ചാര്‍ളി, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം, കടുവ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഷമീറിന്റെ ലിസ്റ്റിലുള്ളത്. അജയന്റെ രണ്ടാംമോഷണം അണിയിറയിലുള്ള ചിത്രമാണ്.

ടൊവിനോയുടെ തല്ലുമാല കണ്ടിട്ടാണ് സൂര്യയുടെ കങ്കുവയിലേക്ക് നിഷാദിനെ വിളിച്ചത്. തല്ലുമാലയുടെ എഡിറ്റ് രീതി പുതുമുള്ളതായിരുന്നു. ഒരു മാലപോലെ കോര്‍ത്ത തല്ലുരംഗങ്ങള്‍ മടുപ്പിക്കാതെ സംയോജിപ്പിക്കാന്‍ നിഷാദിനായി. ഉണ്ടയും ഓപ്പറേഷന്‍ ജാവയും സൗദി വെള്ളക്കയും നിഷാദിന്റെ മികച്ച വര്‍ക്കായിരുന്നു. ചാവേറാണ് പുതിയ സിനിമ.

ഷൂട്ടിംഗിനു ഫിലിം ഉപയോഗിച്ച കാലത്തു ടേക്കുകള്‍ വളരെ കുറച്ചാണ് എടുത്തിരുന്നത്. ഇന്നു ഡിജിറ്റല്‍ ക്യാമറകളായതോടെ തൃപ്തിയാകുന്നതുവരെ ഷോട്ടുകള്‍ എടുക്കുന്നു. എഡിറ്റിങ് സോഫ്റ്റ് വെയറില്‍ വരുന്ന മാറ്റങ്ങള്‍ എഡിറ്റര്‍ക്ക് ജോലി വേഗത്തിലാക്കുന്നു. എന്നാല്‍ പരീക്ഷണങ്ങളാണ് എഡിറ്റര്‍മാരെ ഇന്‍ഡസ്ട്രിയില്‍ നിലനിര്‍ത്തുന്നത്. ചിലര്‍ കൈവച്ചാല്‍ അത് എഡിറ്റ് ചെയ്തതായി തോന്നില്ല. കണ്ടിന്യുറ്റി മിസ്റ്റേക്കുകള്‍ ശ്രദ്ധിക്കണം. ട്രോളര്‍മാര്‍ അല്ലെങ്കില്‍ പണിതരും.

ട്രെയിലറുകളിലും വ്യത്യസ്ഥപരീക്ഷണങ്ങളാണ് പലരും നടത്തുന്നത്. അടുത്തകാലത്ത് എഡിറ്റര്‍മാര്‍ക്ക് പരിഗണന കിട്ടിതുടങ്ങിയത് ന്യൂജന്‍ എഡിറ്റര്‍മാരുടെ വരവോടെയാണ്. പോസ്റ്റ് പ്രൊഡക്ഷന്റെ നട്ടെല്ലുതന്നെയാണ് എഡിറ്റിങ്. സിനിമ മുഴുവന്‍ ആദ്യം കാണുന്നത് എഡിറ്റര്‍മാരാണ്.

ആയിരത്തിലധികം ഷോട്ടുകള്‍ കൊണ്ടുവരും അതു പകുതിയാക്കണം. മൂന്നൂമണിക്കൂറിലധികം നീളമുള്ള രംഗങ്ങള്‍ സിനിമയുടെ ലെഗ്തനുസരിച്ചു രണ്ടുമണിക്കൂറാക്കണം. പരമ്പരാഗത എഡിറ്റിങ് ടേബിളിലെ ചിത്രസയോജനത്തില്‍ നിന്നു ഫൈനല്‍ കട്ട് പ്രോയും അഡോബ് പ്രീമിയര്‍ പ്രോയും രംഗം കീഴടക്കുകയായിരുന്നു. നോണ്‍ലീനിയര്‍ എഡിറ്റിംഗിലെ പരീക്ഷണങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഷൂട്ട് കഴിഞ്ഞെത്തുന്ന റഷ് ആദ്യം റഫ് കട്ട് ചെയ്യും. ഡബ് ട്രാക്ക് ലഭിച്ചാല്‍ ഫൈനല്‍ എഡിറ്റിംഗ് തുടങ്ങും. തുടര്‍ന്നുള്ള പ്രോഡക്ടാണ് സൗണ്ട് മിക്‌സിംഗിനും കളറിംഗിനുമെല്ലാം അയച്ചുകൊടുക്കുന്നത്. ഓഡിയോ ഔട്ടും വിഡിയോ ഔട്ടും കിട്ടിയാല്‍ ഫൈനല്‍ മിക്‌സിങ്. പിന്നെ ചില മിനുക്കുപണികള്‍ കഴിഞ്ഞാല്‍ ചിത്രം തിയറ്ററില്‍ എത്തുന്നു. ഇതാണ് പൊതുവെയുള്ള രീതി.

മഹേഷ് നാരായണന്‍, അല്‍ഫോണ്‍സ് പുത്രന്‍, അരുണ്‍കുമാര്‍ അരവിന്ദ്, ഡോണ്‍ മാക്സ് തുടങ്ങിയവര്‍ എഡിറ്റര്‍മാര്‍ സംവിധായകരായവരാണ്. ഷൈജു ശ്രീധരന്‍, ദീപു ജോസഫ്, രഞ്ജന്‍ ഏബ്രഹാം തുടങ്ങിയവരും മലയാള സിനിമയിലെ തിരക്കുള്ള എഡിറ്റര്‍മാരാണ്. ശ്രീകര്‍ പ്രസാദും ആന്റണിയുമൊക്കെയായിരുന്നു മാറ്റങ്ങള്‍ കൊണ്ടുവന്ന എഡിറ്റര്‍മാര്‍. അവിടേക്കു നമ്മുടെ മലയാളി എഡിറ്റര്‍മാരും ചിത്രസംയോജകന്റെ പേര് അടയാളപ്പെടുത്തുകയാണ്.

Tags:    
News Summary - Malayalam movie famous Editors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.