മുംബൈ: കൊൽകത്തയിൽ നടന്ന നാലാമത് സൗത്ത് ഏഷ്യൻ ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച സംവിധായികക്കുള്ള മൃണാൾ സെൻ പുരസ്കാരം ഏറ്റുവാങ്ങി ദീപ്തി പിള്ള ശിവൻ. ശങ്കർ മഹാദേവന്‍റെ സംഗീതജീവിതം പകർത്തിയ 'ഡികോഡിങ് ശങ്കർ' എന്ന ഹ്രസ്വ ചിത്രത്തിന്‍റെ സംവിധാനത്തിനാണ് പുരസ്കാരം. പ്രഫ. ജോൺ ഹട്നിക്, ലൂസി വർജൻ, പനോസ് കോത്സാതനാസിസ് എന്നിവരുടെ ജൂറിയാണ് മികച്ച സംവിധായികയായി ദീപ്തിയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ 15 ന് തുടങ്ങിയ മേള തിങ്കളാഴ്ചയാണ് അവസാനിച്ചത്.
ടൊറന്‍റൊ രാജ്യാന്തര വനിതാ ചലച്ചിത്രമേളയിലടക്കം 11 ഒാളം പുരസ്കാരങ്ങൾ 'ഡീകോഡിങ്ങ് ശങ്കർ' നേടിയിരുന്നു. നേരത്തെ വിവിധ ഡോക്യുമെൻററി, സിനിമാ നിർമാണത്തിൽ ഭാഗമായിരുന്നുവെങ്കിലും ദീപ്തി സംവിധാനം ചെയ്ത ആദ്യ ഹ്രസ്വ ചിത്രമാണിത്.
ഗായകൻ, സംഗീതജ്ഞൻ, അധ്യാപകൻ, കുടുംബനാഥൻ, ഭക്ഷണപ്രിയൻ എന്നീ വൈവിധ്യങ്ങൾക്കിടയിലെ ശങ്കർ മഹാദേവന്‍റെ ജീവിത താളമാണ് 45 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം. സരസമായി ശങ്കർ മഹാദേവൻ തന്നെയാണ് സംഗീത ജീവിതം പറഞ്ഞു തരുന്നത്. അമിതാഭ് ബച്ചൻ, ഗുൽസാർ, ജാവേദ് അക്തർ, ആമിർ ഖാൻ തുടങ്ങിയ പ്രമുഖരും ശങ്കർ മഹാദേവനെ വിലയിരുത്തുന്നുമുണ്ട്.
പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവന്‍റെ ഭാര്യയായ ദീപ്തി കളിപ്പാട്ടം, മൂന്നിലൊന്ന് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.