ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ചിത്രമായ 'പരാശക്തി' ജനുവരി 10നാണ് തിയറ്ററുകളിൽ എത്തിയത്. ചിത്രം ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. പീരിയഡ് ആക്ഷൻ ഡ്രാമയായ ചിത്രം സുധ കൊങ്ങരയാണ് സംവിധാനം ചെയ്തത്. ചിത്രം 50 കോടി കലക്ഷൻ നേടുമോ എന്നാണ് ഇപ്പോൾ തമിഴ് സിനിമ ലോകം ഉറ്റുനോക്കുന്നത്.
ചിത്രത്തിന്‍റെ ആകെ കലക്ഷൻ 46.10 കോടി രൂപയായി. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ചിത്രം ആദ്യ ദിവസം 10.1 കോടി രൂപ നേടി. ആദ്യ ആഴ്ച പൂർത്തിയാക്കിയപ്പോൾ കലക്ഷൻ ആകെ 36.25 കോടി രൂപയായി. പിന്നീടുള്ള വെള്ളിയാഴ്ച അഞ്ച് കോടി രൂപയും ശനിയാഴ്ച 4.85 കോടി രൂപയും ചിത്രം നേടി.
1965-ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ. ശിവകാർത്തികേയനൊപ്പം ശ്രീലീല, രവി മോഹൻ, അഥർവ, റാണ ദഗ്ഗുബതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. റിലീസിന് മുമ്പ് സെൻസർ ബോർഡിന്റെ നടപടി നേരിട്ടതോടെ സിനിമ പ്രശ്‌നങ്ങൾ നേരിട്ടു. 25 കട്ടുകൾ വരുത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ഔദ്യോഗികമായി ലഭിച്ചത്.
രവി മോഹൻ വില്ലൻ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. നടി ശ്രീലീലയുടെ തമിഴ് അരങ്ങേറ്റ ചിത്രവുമാണിത്. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരായ പ്രതിഷേധ രംഗങ്ങൾ വെട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പരാശക്തിക്ക് പ്രദർശനാനുമതി നൽകാതിരുന്നത്. ഹിന്ദി വിരുദ്ധ പ്രതിഷേധങ്ങൾ ചിത്രീകരിക്കുന്ന രംഗങ്ങളിൽ ഉൾപ്പെടെ നിരവധി വെട്ടിച്ചുരുക്കലുകൾ നടത്താൻ സെൻസർ ബോർഡ് നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.