തിരുവനന്തപുരം: മലയാള സിനിമയിലെ ആയുഷ്ക്കാല സംഭാവനക്കുള്ള 2024ലെ ജെ.സി ഡാനിയേൽ പുരസ്കാരം നടി ശാരദക്ക്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് 32ാമത് പുരസ്കാരം പ്രഖ്യാപിച്ചത്.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും. ചെ യർപേഴ്സൺ ശ്രീകുമാരൻ തമ്പി, അംഗങ്ങളായ നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് മെമ്പർ എന്നിവരടങ്ങുന്ന സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
രണ്ടു തവണ ദേശീയ പുരസ്കാരം മലയാളത്തിലെത്തിച്ച നടിയാണ് ശാരദ. 1968ൽ തുലാഭാരം എന്ന സിനിമയിലൂടെയാണ് ആദ്യ ദേശീയ പുരസ്കാരം ലഭിക്കുന്നത്. 1972ൽ അടൂർ ഗോപാലകൃഷ്ണന്‍റെ സ്വയംവരത്തിലെ അഭിനയത്തിന് രണ്ടാമത്തെ പുരസ്കാരം ലഭിച്ചു. 1977ലെ നിമഞ്ജനം എന്ന തെലുങ്ക് സിനിമക്ക് മൂന്നാമത്തെ ദേശീയ പുരസ്കാരം ലഭിച്ചത്.
തെലുങ്ക് നാടക വേദിയിലൂടെ അഭിനയ ജീവിതം കുറിച്ച ശാരദ തെലുങ്ക് ചിത്രമായ കന്യാസുൽക്കത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശകുനി തള്ള, മുറപ്പെണ്ണ്, ഉദ്യോഗസ്ഥ,കാട്ടുതുളസി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്‍റേതായ ഇടം നേടിയ നടി പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.