ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര ധനസഹായ വിപണികളിലൊന്നായ ഹോങ്കോങ് ഏഷ്യ ഫിലിം ഫിനാൻസിങ് ഫോറം (HAF) അതിന്റെ 24-ാമത് എഡിഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ 17 സിനിമകളുടെ പട്ടിക പുറത്തുവിട്ടു. ഏഷ്യൻ സിനിമാ ലോകത്തെ പുതിയ കഥകളും പ്രതിഭകളും ഒത്തുചേരുന്ന ഈ വേദിയിൽ ആവേശത്തോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ. കോമഡി, ഫാന്റസി, സസ്പെൻസ്, റൊമാൻസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നതാണ് തിരഞ്ഞെടുക്കപ്പെട്ട പ്രൊജക്ടുകൾ.
വളർന്നുവരുന്ന സംവിധായകർക്ക് പരിചയസമ്പന്നരായ സിനിമാ പ്രവർത്തകരുടെ മാർഗനിർദേശം ഉറപ്പാക്കുക എന്നതാണ് ഫിലിം ഫിനാൻസിങ് ഫോറത്തിന്‍റെ രീതി. ഇത്തവണ പ്രശസ്ത സംവിധായകൻ സ്റ്റാൻലി ക്വാൻ (ഹോങ്കോങ്), ആന്‍റണി ചെൻ (സിംഗപ്പൂർ), ടോക്കിയോ ഫിലിം മാർക്കറ്റ് മേധാവിയായിരുന്ന ഷീന യാസുഷി (ജപ്പാൻ) തുടങ്ങിയ പ്രമുഖർ വിവിധ ചിത്രങ്ങളുടെ നിർമാണ പങ്കാളികളായി എത്തുന്നുണ്ട്. 38 രാജ്യങ്ങളിൽ നിന്നായി ലഭിച്ച 414 അപേക്ഷകളിൽ നിന്നാണ് 17 ചിത്രങ്ങൾ തിരഞ്ഞെടുത്തത്. ഇതിൽ 82 ശതമാനവും ഏഷ്യൻ സിനിമകളാണ്.
ഇന്ത്യയെക്കൂടാതെ ബംഗ്ലാദേശ്, നേപ്പാൾ, പാകിസ്ഥാൻ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങി കിഴക്കൻ-തെക്കൻ ഏഷ്യൻ മേഖലകളിൽ നിന്നുള്ള സിനിമകൾ ഇതിൽ ഉൾപ്പെടുന്നു. സ്വത്വബോധം, കുടിയേറ്റം, തലമുറകൾ തമ്മിലുള്ള മാറ്റം തുടങ്ങിയ ഗൗരവകരമായ വിഷയങ്ങൾക്കൊപ്പം സർറിയലിസവും ഡാർക്ക് കോമഡിയും പരീക്ഷിക്കുന്ന ചിത്രങ്ങളും പട്ടികയിലുണ്ട്. വരും ആഴ്ചകളിൽ ആനിമേഷൻ സിനിമകൾ ഉൾപ്പെടെയുള്ള കൂടുതൽ ചിത്രങ്ങളുടെ പട്ടികയും HAF പുറത്തുവിടും. 2026 മാർച്ച് 17 മുതൽ 19 വരെയാണ് HAF പതിപ്പ് നടക്കുന്നത്. ഹോങ്കോങ് കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലാണ് നടക്കുന്നത്.
സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കൊതിയൻ’ അഥവാ ‘ഫിഷേഴ്സ് ഓഫ് മെൻ’ എന്ന മലയാളം ഫീച്ചർ ചിത്രം പ്രശസ്തമായ ഹോങ്കോങ്–ഏഷ്യ ഫിലിം ഫിനാൻസിംഗ് ഫോറത്തിന്റെ ഇൻ-ഡെവലപ്‌മെന്റ് പ്രോജക്ട്സ് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ക്ലൗഡ് ഡോർ ഫിലിംസിന്റെ ബാനറിൽ പ്രമോദ് ശങ്കറാണ് ചിത്രം നിർമിക്കുന്നത്. HAFലേക്കുള്ള തിരഞ്ഞെടുപ്പ് നിർണായക നേട്ടമാണെന്ന് സംവിധായകൻ സഞ്ജു സുരേന്ദ്രനും, തിരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് നിർമാതാവ് പ്രമോദ് ശങ്കറും പറഞ്ഞു. എന്തുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പ് പ്രസക്തമാകുന്നത്? മലയാള സിനിമയുടെ കഥാപരിസരങ്ങൾ ആഗോള സിനിമാ ഭൂപടത്തിൽ ചർച്ച ചെയ്യപ്പെടാൻ ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.