മധുരയിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രക്കിടെ സംവിധായകൻ വിക്രം സുകുമാരൻ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകന്‍ വിക്രം സുകുമാരന്‍ അന്തരിച്ചു. 47 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മധുരയില്‍ നിന്നും ചെന്നൈയിലേക്കുള്ള ബസ് യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മധുരയിൽ ഒരു നിർമാതാവിനോട് സിനിമയുടെ കഥ പറഞ്ഞ് തിരികെ വരുമ്പോഴാണ് അന്ത്യമുണ്ടായതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

ശന്തനു ഭാഗ്യരാജ്, പ്രഭു തുടങ്ങിയവര്‍ പ്രധാന വേഷമിട്ട, 2023 ല്‍ പുറത്തിറങ്ങിയ രാവണക്കൂട്ടം ആണ് വിക്രം സുകുമാരന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. വിക്രം ഈ സിനിമയിൽ ഒരു പ്രധാന വേഷമിട്ടിരുന്നു.

തമിഴ്‌നാട്ടിലെ ജാതി സംഘര്‍ഷങ്ങള്‍ പ്രമേയമാക്കിയ മദയാനക്കൂട്ടം എന്ന സിനിമയാണ് വിക്രം സുകുമാരന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. കതിര്‍, അഞ്ജു എന്നിവര്‍ പ്രധാന വേഷമിട്ട, 2013 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. തേരും ബോരും എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനായിരുന്നില്ല.

സംവിധായകനും ഛായാ​ഗ്രാഹകനുമായ ബാലു മഹേന്ദ്രയുടെ സഹായിയായാണ് വിക്രം സുകുമാരന്‍ സിനിമയിലെത്തിയത്.

പൊല്ലാതവൻ, കൊടിവീരൻ എന്നീ സിനിമകളിൽ അഭിനയിച്ചു. ആടുകളം എന്ന സിനിമയുടെ സംഭാഷണം രചിച്ചതും വിക്രം സുകുമാരനാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.