മുംബൈ: ബോളിവുഡിലെ ഹിറ്റുകളുടെ സംവിധായകൻ ഇസ്മായിൽ ഷറോഫ് (62) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോകിലബെൻ ധീരുബായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു മാസം മുമ്പാണ് ഹൃദയാഘാതത്തെ തുടർന്ന് ഷറോഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
80കളിലും 90കളിലുമാണ് അദ്ദേഹം ബോളിവുഡിൽ സംവിധായകനായി നിറഞ്ഞുനിന്നത്. 'ലവ് 86' എന്ന ചിത്രത്തിലൂടെ നടൻ ഗോവിന്ദയെ സിനിമയിലെത്തിച്ചത് ഷറോഫാണ്. ഗോവിന്ദിൽ നിന്ന് നടൻ ഗോവിന്ദയിലേക്ക് തന്നെ രൂപപ്പെടുത്തിയതിൽ പ്രധാന പങ്ക് വഹിച്ചത് ഇസ്മായിൽ ഷറോഫാണെന്ന് ഗോവിന്ദ പറഞ്ഞു. പുഞ്ചിരി തൂകുന്ന മുഖമുള്ള കർക്കശക്കാരനായിരുന്നു അദ്ദേഹമെന്ന് നടി പദ്മിനി കോലാപുരേ ഓർമിക്കുന്നു. സിനിമാ മേഖലക്ക് കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് സംവിധായകൻ അശോക് പണ്ഡിറ്റ് ട്വീറ്ററിൽ ചെയ്തു.
ആഹിസ്ത ആഹിസ്ത, സിദ്, അഗർ, ഗോഡ് ആൻഡ് ഗൺ, പൊലീസ് പബ്ലിക്, ദിൽ ആഹിർ ദിൽ ഹെ, സൂര്യ, ജൂട്ട സച്ച് തുടങ്ങിയവയാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ. 2004 ലെ തോഡ ഹം ആണ് അവസാനമായി സംവിധാനം ചെയ്തത്. ആന്ധ്രയാണ് സ്വദേശം. തിരുച്ചിറപ്പള്ളിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് സൗണ്ട് എൻജിനീയറിങിൽ ബിരുദം നേടിയ ശേഷം സിനിമാ മോഹവുമായി മുംബൈയിൽ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.