കാനിൽ വെന്നിക്കൊടി പാറിച്ച് ജൂലിയ ഡുകർനോ; പാം ഡി ഓര്‍ നേടുന്ന രണ്ടാമത്തെ വനിത

കാന്‍സ്: 2021 കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഒാർ കരസ്ഥമാക്കി ഫ്രഞ്ച് സംവിധായിക ജൂലിയ ഡുകർനോ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേളയായ കാനിലെ ഏറ്റവും ഉയർന്ന പുരസ്കാരം ഇത് രണ്ടാം തവണയാണ് ഒരു വനിതയെ തേടിയെത്തുന്നത്. ടിറ്റാനെ എന്ന ചിത്രമാണ് ഡുകർനോക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ശനിയാഴ്ച നടന്ന ചടങ്ങിൽ അമേരിക്കൻ സംവിധായകൻ സ്പൈക് ലീ ആണ് അവാർഡ് വിവരം പുറത്തുവിട്ടത്. 1993ലിറങ്ങിയ 'ദി പിയാനോ' എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഒരു വനിതാ സംവിധായിക പാം ഡി ഓര്‍ നേടിയത്. ജെയിൻ ക്യാംപെയിനായിരുന്നു അന്ന് ചരിത്രം സൃഷ്ടിച്ചത്.


കാനിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്‍ഡ് പ്രിക്‌സ് പുരസ്‌കാരം ഇറാനില്‍ നിന്നും ഫിന്‍ലൻറില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു. അസ്ഗർ ഫര്‍ഹാദിയുടെ 'എ ഹീറോ'യും ജൂഹോ കുവോസ്മാനേയുടെ കംപാര്‍ട്ട്‌മെൻറ് 6 എന്ന ചിത്രവുമാണ് ഗ്രാന്‍ഡ് പ്രിക്‌സ് നേടിയത്. ഫ്രഞ്ച് ചിത്രമായ അനറ്റേയിലൂടെ ലിയോ കാരക്‌സ് മികച്ച സംവിധായകനായി. വേഴ്‌സ്റ്റ് പേഴ്‌സണ്‍ ഇന്‍ ദ വേള്‍ഡ് എന്ന നോര്‍വീജിയന്‍ ചിത്രത്തിലൂടെ റെനറ്റ് റീന്‍സ്‌വ് മികച്ച നടിയും ആസ്‌ട്രേലിയന്‍ ചിത്രമായ നിട്രാമിലൂടെ കലേബ് ലാന്‍ഡ്രി ജോണ്‍സ് മികച്ച നടനുമായി. ജപ്പാന്‍ ചിത്രമായ 'ഡ്രൈവ് മൈ കാറി'ന് തിരക്കഥയൊരുക്കിയ ഹമാഗുചി റൂസുകേയും തമകാസ് ഒയുമാണ് മികച്ച തിരക്കഥാകൃത്തുക്കള്‍.


കൊവിഡിനെ തുടര്‍ന്ന 2020ലെ കാന്‍ ഫെസ്റ്റിവല്‍ മാറ്റിവെച്ചിരുന്നു. കൊവിഡ് വ്യാപനത്തിന് ശേഷം നടക്കുന്ന പ്രധാന സിനിമാ പുരസ്‌കാര മേളയായിരുന്നു ഇപ്രാവശ്യം കാനിലേത്. 'ലൈംഗികതയും അക്രമവും നിറഞ്ഞ അപൂർവ സിനിമ'എന്നാണ് ടിറ്റാനെയെ കാനിലെ ജൂറി വിശേഷിപ്പിച്ചത്. ഈ സായാഹ്നം അപൂർണ്ണമായതിനാൽ തന്നെ പൂർണമാണ് എന്നാണ് പുരസ്കാര വിവരം അറിഞ്ഞ ജൂലിയ ഡുകർനോ പ്രതികരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.