അരീക്കോട്: മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേർ പൊലീസ് പിടിയിൽ. കിഴിശ്ശേരി സ്വദേശി കളത്തിങ്ങൽ അനൂപ് (27), കോഴിക്കോട് അഴിഞ്ഞിലം സ്വദേശി മേലെ പള്ളിക്കാത്തൊടി സജിത്ത് (33) എന്നിവരെയാണ് അരീക്കോട് പൊലീസും ജില്ല ഡി.എ.എൻ.എസ്.എ.എഫ് ടീമും അറസ്റ്റ് ചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ വിദ്യാർഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിൽപെട്ടവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ അരീക്കോട് ബസ് സ്റ്റാൻഡ് പരിസരത്തുവെച്ച് ഇവരിൽനിന്ന് 31 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്. ബംഗളൂരുവിൽനിന്ന് ബസിൽ കോഴിക്കോട്ടെത്തിച്ച മയക്കുമരുന്ന് ചില്ലറ വിൽപനക്ക് ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. പിടിയിലായ സജിത്തിന് വാഴക്കാട് സ്റ്റേഷനിൽ കൊലപാതക ശ്രമത്തിന് ഒരുകേസും അനൂപിന് കൊണ്ടോട്ടിയിൽ ഒരുകേസും നിലവിലുണ്ട്. ഇവർ ഉൾപ്പെട്ട ലഹരികടത്ത് സംഘത്തിലെ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
അരീക്കോട് ഇൻസ്പെക്ടർ എം. അബ്ബാസലിയുടെ നേതൃത്വത്തിൽ അരീക്കോട് എസ്.ഐ ജിതിൻ, ജില്ല ഡി.എ.എൻ.എസ്.എ.എഫ് ടീം അംഗങ്ങളായ സഞ്ജീവ്, ഷബീർ, രതീഷ് ഒളരിയൻ, സബീഷ്, സുബ്രഹ്മണ്യൻ. സച്ചിൻ ശ്രീനാഥ്, രതീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.