ന്യൂഡൽഹി: 2026-27 അക്കാദമിക് വർഷത്തിലെ പാഠ്യപദ്ധതി പുറത്തിറക്കി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ (സി.ബി.എസ്.ഇ). നിർബന്ധിത ഭാഷാ പഠനം മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വരെ ഉൾക്കൊള്ളുന്നതാണ് കരിക്കുലം. ഒമ്പതു മുതൽ 12 വരെ ക്ലാസുകളുടെ കരിക്കുലമാണ് പുറത്തുവിട്ടത്. ദേശീയ വിദ്യാഭ്യസ നയത്തിന്റെ കാഴ്ചപ്പാടുമായി സ്കൂൾ വിദ്യാഭ്യാസത്തെ സമന്വയിപ്പിക്കുക, കഴിവുകൾ പ്രോത്സാഹിപ്പിക്കുക, പഠനത്തോട് സമഗ്രമായ സമീപനം തുടങ്ങിയവയാണ് ലക്ഷ്യമെന്ന് സി.ബി.എസ്.ഇ അറിയിച്ചു.
ബഹുഭാഷാ പഠനത്തിനുള്ള സാധ്യതകൾ തുറക്കുന്നുവെന്നതാണ് പുതിയ കരിക്കുലത്തിന്റെ പ്രധാന സവിശേഷത. വിദ്യാർഥികളെ മൂന്ന് ഭാഷകൾ പഠിക്കാൻ പ്രോത്സാഹിപ്പിക്കും. രണ്ട് ഇന്ത്യൻ ഭാഷകളും വിദേശ ഭാഷയുമാണ് ഉണ്ടാകുക. രണ്ട് ഇന്ത്യൻ ഭാഷകൾ പഠിക്കുക എന്നത് നിർബന്ധമാകും. വിദേശഭാഷയായി ഇംഗ്ലീഷ് കണക്കാക്കാം. ബോർഡ് പരീക്ഷകളിൽ രണ്ട് ഇന്ത്യൻ ഭാഷകളിലും മൂല്യനിർണയം, വായന, എഴുത്ത്, അറിവ്, വ്യാകരണം തുടങ്ങിയവയുണ്ടാകും. ഒരു ഭാഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിദ്യാർഥികൾക്ക് രണ്ടുഭാഷകളിൽ ശ്രദ്ധ നൽകേണ്ടിവരുമെന്നതാണ് പ്രത്യേകത. ആശയവിനിമയം, ഭാഷ മനസിലാക്കൽ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാകും പരീക്ഷാ മൂല്യനിർണയം.
പാഠപുസ്തകത്തിൽ മാത്രം ഒതുക്കി നിർത്തുന്നതല്ല പുതിയ കരിക്കുലമെന്ന് സി.ബി.എസ്.ഇ പറയുന്നു. വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാനും പഠിക്കാനും അവസരം നൽകുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ചെയ്യുക. അനുഭവ പഠനം, വിമർശനാത്മക ചിന്ത തുടങ്ങിയവക്ക് പ്രധാന്യം നൽകും. കാണാപാഠം പഠിക്കുന്നതിന് പകരം വിദ്യാർഥികൾക്ക് ആശയങ്ങൾ മനസിലാക്കി പ്രാവർത്തികമാക്കാനുള്ള അവസരങ്ങളാണ് നൽകുക.
ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കും നൈപുണ്യ അധിഷ്ഠിത വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാകും. സ്കൂൾ കാലഘട്ടത്തിൽതന്നെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നൽകുകയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ മൂന്നാംക്ലാസ് മുതൽ എ.ഐ, കമ്പ്യൂട്ടേഷനൽ തിങ്കിങ്, കോഡിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവ പാഠ്യപദ്ധതിയുടെ ഭാഗമാക്കും.
പുതിയ പാഠപുസ്തകങ്ങൾ കൂടുതൽ ജാഗ്രതയോടെയാണ് തയാറാക്കുന്നതെന്നും വിവാദപരമായ ഉള്ളടക്കത്തിന്റെ സാധ്യത കുറക്കാൻ അവലോകന പ്രക്രിയ നടത്തുന്നുണ്ടെന്നും എൻ.സി.ആർ.ടി ഡയറക്ടർ ദിനേശ് പ്രകാശ് സക്സാനി പറഞ്ഞു. കൂടാതെ ക്ലാസ് മുറികളിലേക്ക് പാഠപുസ്തകം എത്തുന്നതിന് മുമ്പ് വിദഗ്ധർ പാഠപുസ്തകം സൂക്ഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.